03 October, 2019 07:51:49 AM


സ്ഥലം മാറി പോകും മുമ്പ് രേണുരാജ് റദ്ദാക്കിയത് മൂന്നാറിലെ നാല് രവീന്ദ്രൻ പട്ടയങ്ങള്‍



മൂന്നാർ: മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറി വ്യാജമായി നിർമിച്ചു നാല് പട്ടയങ്ങൾ റദ്ദാക്കി. ദേവികുളം സബ്കളക്ടറായിരുന്ന രേണു രാജ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായിട്ടാണ് നടപടിയെടുത്തത്. ദേവികുളം അഡീഷണൽ തഹസീൽദാറായിരുന്ന രവീന്ദ്രൻ 1999-ൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കിയത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരം പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് നടപടി. ഇക്കാനഗറിലെ സർവ്വെ നമ്പർ 912 ൽ ഉൾപ്പെട്ട നാല് പട്ടയങ്ങളാണ് സെപ്റ്റംബർ 24-ന് റദ്ദാക്കിയത്.


നാല് പട്ടയ നമ്പറിലെ രണ്ടര ഏക്കർ സ്ഥലം ഏറ്റെടുക്കാൻ തഹസീൽദാർക്ക് നിർദേശവും രേണുരാജ് നൽകിയിട്ടുണ്ട്. പരിശോധനയിൽ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാൽ പട്ടയം റദ്ദാക്കുന്നുവെന്നും പട്ടയത്തിന്റെ പേരിൽ പിടിച്ചിട്ടുള്ള തണ്ടപ്പേരും ഉൾപ്പെടുന്ന വസ്തുക്കളും സർക്കാർ അധീനതയിൽ ഏറ്റെടുക്കുന്നതിന് തഹസിൽദാറെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ പറയുന്നു. സർക്കാരിന്റെ രണ്ടേക്കറോളം വരുന്ന ഭൂമി വ്യാജപട്ടയങ്ങളുണ്ടാക്കി മരിയ ദാസ് കയ്യടക്കിയെന്ന് കാട്ടി ബിനു പാപ്പച്ചൻ എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K