02 October, 2019 10:10:20 PM


മധ്യപ്രദേശിലെ ഹണിട്രാപ്പ്: അന്വേഷണ സംഘം തലവനായി സൈബര്‍ സെല്‍ സ്‌പെഷല്‍ ഡി.ജി.പിയെ നിയമിച്ചു




ഭോപ്പാല്‍: മധ്യപ്രദേശിലെ വിവാദമായ ഹണിട്രാപ്പ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും മാറ്റി. അന്വേഷണ സംഘത്തെ നയിച്ചുവന്ന സഞ്ജീവ് ഷാമിയെയാണ് സര്‍ക്കാര്‍ തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. സൈബര്‍ സെല്ലിലെ സ്‌പെഷല്‍ ഡി.ജി.പിയായ രാജേന്ദ്ര കുമാറാണ് പുതിയ തലവന്‍. ചൊവ്വാഴ്ച രാത്രിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതോടെ സംസ്ഥാനത്തെ ഞെട്ടിച്ച ഹണി ട്രാപ്പ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഒന്‍പത് ദിവസത്തിനിടെ രണ്ടാമത്തെ അഴിച്ചുപണിയാണ് ഉണ്ടായിരിക്കുന്നത്.


രാജേന്ദ്ര കുമാറിനെ കൂടാതെ സൈബര്‍സെല്‍ എ.ഡി.ജി.പിയായ മിലിന്ദ് കണസ്‌കര്‍, ഇന്‍ഡോര്‍ എസ്.പി രുചി വര്‍ധന്‍ മിശ്ര എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അന്വേഷണ സംഘത്തില്‍ അഴിച്ചുപണി നടത്തിയതിന്റെ കാരണത്തെ കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ഹണി ട്രാപ്പ് റാക്കറ്റിനെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണം നടത്താനായി പ്രത്യക അന്വേഷണ സംഘം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ ആദ്യം അന്വേഷണ സംഘത്തിന്റെ തലവനായി നിയമിച്ച ശ്രീനിവാസ വര്‍മയെ നീക്കിയത്.


കേസ് സി.ബി.ഐ അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷമായ ബി.ജെ.പിയുടെ ആവശ്യം. എന്നാല്‍ കേസില്‍ പ്രതികളായ ചിലരെ രക്ഷപ്പെടുത്താനായാണ് ബി.ജെ.പി സി.ബി.ഐ അന്വഷണം ആവശ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്‍ഡോറില്‍ നിന്നും ഭോപ്പാലില്‍ നിന്നുമായി ഹണി ട്രാപ്പ് റാക്കറ്റ് നടത്തുകയായിരുന്ന അഞ്ച് സ്ത്രീകളും ഒരു പുരുഷനും അറസ്റ്റലായതോടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച കേസ് പുറത്തുവരുന്നത്. ഇന്‍ഡോര്‍ കോര്‍പ്പറേഷനിലെ ഒരു എഞ്ചിനീയര്‍ പരാതിയുമായി എത്തിയതാണ് കേസില്‍ വഴിത്തിരിവായത്. സംസ്ഥാനത്തെ പല ഉന്നത ഉദ്യോഗസ്ഥരും നേതാക്കന്മാരും റാക്കറ്റിന്റെ ഇരയായിട്ടുണ്ടെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K