28 September, 2019 07:52:38 AM


അമ്മയ്ക്കൊപ്പം ബസ് കാത്തു നിന്ന ഏഴു വയസുകാരന്‍ അപ്രത്യക്ഷനായി: മണിക്കൂറുകള്‍ക്കകം കണ്ടെത്തി




പത്തനാപുരം: അമ്മയ്ക്കും അനുജനുമൊപ്പം ബസ് കാത്തു നിന്ന ഏഴു വയസുകാരന്‍ പെട്ടെന്ന് അപ്രത്യക്ഷമായത് പരിഭ്രാന്തി പരത്തി. പത്തനാപുരത്ത് വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ആയിരുന്നു സംഭവം. ഒരു മണിക്കൂറോളം ബന്ധുക്കളെയും പോലീസിനേയും വട്ടം കറക്കിയതിനു ശേഷമാണ് ഒടുവില്‍ ട്വിസ്റ്റ് സംഭവിച്ചത്. പത്താപുരത്ത് നിന്ന് കാണാതായ കുട്ടിയെ ഒരു മണിക്കൂറിനു ശേഷം കോന്നിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.


തട്ടാക്കുടി സ്വദേശിയായ വീട്ടമ്മ രണ്ടു കുട്ടികളുമൊത്ത് നാട്ടിലേക്കുള്ള ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അമ്മ ഇളയ കുട്ടിയെ ശ്രദ്ധിക്കുന്നതിനിടെ ഏഴുവയസുള്ള മൂത്ത കുട്ടി പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ അമ്മ നിലവിളിച്ചതോടെയാണ് മറ്റുള്ളവരും വിവരം അറിഞ്ഞത്. ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന അഭ്യൂഹം ഉയര്‍ന്നു. സോഷ്യല്‍മീഡിയയില്‍ കുട്ടിയുടെ ചിത്രം ഉള്‍പ്പെടെ വിവരം പ്രചരിപ്പിക്കുകയും ചെയ്തു.


എന്നാല്‍ ഈ സമയം ഏഴുവയസുകാരന്‍ സുരക്ഷിതനായി കോന്നിയില്‍ ബസ് ഇറങ്ങിയിരുന്നു. ബസ് കാത്തു നില്‍ക്കുന്നതിനിടെ അമ്മ കയറിയെന്ന് തെറ്റിദ്ധരിച്ച് ഏഴുവയസുകാരന്‍ ബസില്‍ മാറി കയറിയതാണ് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. പത്തനാപുരം പോലീസ് മറ്റ് പോലീസ് സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു. ഈ സമയം കോന്നിയില്‍ വെച്ച് പരിഭ്രാന്തനായ കുട്ടിയെ കണ്ടെത്തി പത്തനാപുരം പോലീസിനെ വിവരം അറിയിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തിരശീല വീണത്. തുടര്‍ന്ന് സിഐയും പോലീസുകാരും അമ്മയേയും കൂട്ടി കോന്നിയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K