27 September, 2019 11:34:29 AM


പള്ളിത്തർക്കം തെരുവിലേയ്ക്ക്: കോട്ടയത്ത് പള്ളി വികാരിയ്ക്കും ട്രസ്റ്റിയ്ക്കും ആക്രമണത്തിൽ പരിക്ക്




കോട്ടയം: പള്ളിയും അധികാരവും പണവും പിടിച്ചെടുക്കാൻ വൈദികരും വിശ്വാസികളും തെരുവിൽ തമ്മിൽ തല്ലിത്തുടങ്ങിയതോടെ പ്രതിസന്ധിയിലായത് നാട്ടുകാർ. വ്യാഴാഴ്ച കെ.കെ റോഡ് ഉപരോധിച്ച പ്രതിഷേധക്കാർ ഒന്നര മണിക്കൂറോളമാണ് നാട്ടുകാരെ വട്ടം കറക്കിയത്.


ഇതിനിടെ ഓർത്തഡോക്‌സ് പള്ളി വികാരിക്കും മണർകാട് പള്ളി ട്രസ്റ്റിക്കും നേരെ ആക്രമണവും കൂടി ഉണ്ടായി. അയര്‍കുന്നത്ത് തിരുവഞ്ചൂരിലെ ഭാര്യവീട്ടിലേക്ക് പോയ കുറിച്ചി പള്ളി വികാരി ഫാ.ഷെറിയെ യാക്കോബായ വിഭാഗം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.30ന് തിരുവഞ്ചൂരിലാണ് സംഭവം. ക്രൂരമായി മർദനമേറ്റതായും പരാതിയുണ്ട്.

ഇതിനുപിന്നാലെ മണർകാട് പള്ളി ട്രസ്റ്റി സന്തോഷിനെ ആക്രമിസംഘം വീട്ടിൽതടഞ്ഞുവെച്ച് മർദിച്ചു. രാത്രി എട്ടിന് മണർകാടുവെച്ചായായിരുന്നു ആക്രമണം. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു. പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യാക്കോബായ വിശ്വാസികൾ കോട്ടയത്തും കഞ്ഞിക്കുഴിയിലും നടത്തിയ പ്രതിഷേധമാർച്ചിന് പിന്നാലെയായിരുന്നു സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K