01 September, 2019 09:19:08 PM
പാലാ ഉപതെരഞ്ഞെടുപ്പ്: ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർഥി; ചിഹ്നം ഇപ്പോഴും പ്രതിസന്ധിയില്‍
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർഥി. മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗമാണു ജോസ് ടോം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യുഡിഎഫ് യോഗത്തിനു ശേഷമുണ്ടാകും. യുഡിഎഫ് ഉപസമിതി കോട്ടയം ഡിസിസി ഓഫീസിൽ പി.ജെ. ജോസഫ്, മോൻസ് ജോസഫ് എംഎൽഎ, ജോയി എബ്രഹാം തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. നിഷ ജോസ് കെ.മാണിയെ സ്ഥാനാർഥിയായി നിശ്ചയിച്ചാൽ ജോസഫ് വിഭാഗം വേറേ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു നേതാക്കളെ അറിയിച്ചതായാണു സൂചന.
ഇതിനു പിന്നാലെ തന്റെ കുടുംബത്തിൽനിന്ന് ആരും സ്ഥാനാർഥിയായി വരേണ്ടെന്നു ജോസ് കെ. മാണി നിർദേശിച്ചിരുന്നതായി, സ്ഥാനാർഥിയെ നിശ്ചയിക്കാൻ പാർട്ടി നിയോഗിച്ച ഉപസമിതി കണ്‍വീനർ തോമസ് ചാഴികാടൻ എംപി അറിയിച്ചു. രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന പി.ജെ. ജോസഫിന്റെ ഭീഷണിയാണു ജോസ് കെ. മാണി പക്ഷത്തിന്റെ നിഷയിൽനിന്നുള്ള പിൻമാറ്റത്തിനു പിന്നിലെന്നാണു സൂചന. ഞായറാഴ്ച വൈകിട്ടു വരെ നിഷയുടെ പേരു മാത്രമാണു പാർട്ടി വൃത്തങ്ങളിൽനിന്ന് ഉയർന്നുകേട്ടിരുന്നത്. എന്നാൽ ജോസഫ് നിലപാടു പരസ്യമാക്കി രംഗത്തെത്തിയതോടെ നിഷയുടെ പേരു മാറ്റി ജോസ് ടോമിന്റെ പേര് യുഡിഎഫിലേക്കു നൽകുകയായിരുന്നു എന്നാണു വിവരം.
നിഷ ജോസ് കെ. മാണി സ്ഥാനാർഥിയാകുന്നതിനോടു ജോസഫ് നേരത്തേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പാലായിൽ വിജയസാധ്യതയും സ്വീകാര്യതയുമാണു പ്രധാനമെന്നും ആരെങ്കിലും ഏകപക്ഷീയമായ തീരുമാനം എടുത്താൽ അംഗീകരിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. ഇതിനു പിന്നാലെ സ്വരം കടുപ്പിച്ച് ജോസ് കെ. മാണി രംഗത്തെത്തി. ജോസഫ് കടുംപിടുത്തം തുടർന്നാൽ പാർട്ടിയുടെ രണ്ടില ചിഹ്നം വേണ്ടെന്നുവയ്ക്കുമെന്നും വേണമെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്നും ജോസ് കെ. മാണി യുഡിഎഫ് നേതാക്കളെ അറിയിച്ചു. ഇതേതുടർന്ന് യുഡിഎഫ് നേതൃത്വം ഇരുപക്ഷത്തെയും ബന്ധപ്പെട്ടു നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിഷയെ പിൻവലിക്കാൻ ജോസ് കെ. മാണി തയാറായതെന്നാണു വിവരം.
ജോസ് കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ ഗത്യന്തരമില്ലാതെ അംഗീകരിച്ചെങ്കിലും പൂര്‍ണമായും പാര്‍ട്ടി ചിഹ്നമായ രണ്ടില വിട്ടുകൊടുക്കാന്‍ പി ജെ ജോസഫ് തയ്യാറല്ലെന്നാണ് സൂചന. ചിഹ്നത്തെ സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കുമെന്നായിരുന്നു, യുഡിഎഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ജോസഫ് പറഞ്ഞത്. എന്നാല്‍, ചിഹ്നത്തിനായി ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കില്ലെന്ന് ജോസ് ടോം പ്രഖ്യാപിച്ചതോടെ ജോസഫ് നിലപാട് കടുപ്പിച്ചു. ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി തന്നെ പറഞ്ഞ സാഹചര്യത്തിൽ ആ പ്രശ്നം ഉദിക്കുന്നില്ലെന്നാണ് പി ജെ ജോസഫ് ഇപ്പോള്‍ പറയുന്നത്. രണ്ടില ചിഹ്നത്തിലേ മത്സരിക്കൂ എന്ന് നിര്‍ബന്ധമില്ലെന്നാണ് ജോസ് ടോം പറഞ്ഞത്. ചിഹ്നത്തിന്റെ കാര്യം യുഡിഎഫ് തീരുമാനിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനും തയ്യാറാണെന്നാണ് ജോസ് ടോം പുലിക്കുന്നേൽ പറഞ്ഞത്.
Share this News Now:
Like(s): 5.5K