22 August, 2019 03:50:53 PM


'ആ രാത്രി ഞാന്‍ പോയിരുന്നെങ്കില്‍': സില്‍ക്ക് സ്മിതയെപ്പറ്റി നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി നടി അനുരാധ




ചെന്നൈ: മാദക റാണിയായി തിളങ്ങി പ്രേക്ഷക മനസില്‍ ഇന്നും നൊമ്പരമായി നില്‍ക്കുന്ന താരമാണ് സില്‍ക്ക് സ്മിത. മരണത്തില്‍ പോലും സില്‍ക്കിന് ദയ കിട്ടിയില്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ ഇന്നും സിനിമാലോകത്തുണ്ട്. ഒറ്റപ്പെടലുകളാവാം സില്‍ക്കിനെ കൊണ്ട് അത്തരമൊരു തീരുമാനം എടുപ്പിച്ചതെന്ന് പറയുകയാണ് അടുത്ത സുഹൃത്തും നടിയുമായ അനുരാധ. സില്‍ക്ക് സ്മിതയുടെ അടുത്ത സുഹൃത്തായിരുന്നു സമകാലീനയായ അനുരാധ.


മരണത്തിന് നാല് ദിവസം മുമ്പ് അവള്‍ എന്‍റെ വീട്ടില്‍ വന്നു. കുറേനേരം അവിടെ ഇരുന്നു. സെപ്തംബര്‍ 22ന്, അവള്‍ മരിക്കുന്നതിന് തലേന്ന് രാത്രി ഒമ്പതരയായപ്പോള്‍ സ്മിത എന്നെ വിളിച്ചു 'ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്' എന്ന് പറഞ്ഞിരുന്നു. 'കുറച്ചു പണിയുണ്ട് നാളെ വന്നാല്‍ മതിയോ കുട്ടികളെ സ്കൂളില്‍ വിട്ടിട്ടു വരാം എന്ന് പറഞ്ഞു'. ഒ.കെയെന്ന് മറുപടിയും കിട്ടി. പക്ഷേ രാവിലെ കേള്‍ക്കുന്നത് അവളുടെ മരണവാര്‍ത്തയാണ്. അന്ന് പോയിരുന്നെങ്കില്‍... എന്താണ് പറയാനുള്ളതെന്ന് കേട്ടിരുന്നെങ്കില്‍... എന്നാണ് അനുരാധ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.


സില്‍ക്ക് സ്മിത നിര്‍മ്മിച്ച പെണ്‍സിംഹം എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ പോകുമ്പോഴാണ് കൂടുതല്‍ പരിചയപ്പെടുന്നത്. അതില്‍ നായികയായി സില്‍ക്കും മറ്റൊരു പ്രധാന റോളില്‍ ഡിസ്കോ ശാന്തിയും ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഐറ്റം ഡാന്‍സിനായുള്ള ക്ഷണം എത്തുന്നത്. ആ സൗഹൃദം പിന്നീട് ദൃഢമാവുകയായിരുന്നു. അക്കാലത്ത് ഇവരില്ലാത്ത തമിഴ് സിനിമകള്‍ കുറവായിരുന്നു. നൃത്തത്തിലെ തന്‍റെ പോരായ്മകളെ ശരീരഭാഷയും എക്സ്പ്രഷനും കൊണ്ട് മറികടന്ന താരമാണ് സില്‍ക്ക് സ്മിതയെന്നും അനുരാധ പറയുന്നു. നിലവില്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അനുരാധ സീരിയല്‍ രംഗത്താണ് ചുവടുറപ്പിച്ചിരിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ കെത്തുവിലാണ് താരം ഒടുവില്‍ അഭിനയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K