11 July, 2019 08:53:24 AM


ലോകത്തിലെ ദാരിദ്ര്യവും പട്ടിണിയും കുറയണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ചയ്ക്ക് കടിഞ്ഞാണിടണം

ജൂലൈ 11: ലോക ജനസംഖ്യാദിനം




ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.

ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ലോക ജനസംഖ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യു.എൻ. പോപ്പുലേഷൻ ഫണ്ടിന്റെ കണക്കുപ്രകാരം 2011 ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു. 1800-മുതൽ 2010 വരെ, ഉണ്ടായ ലോകജനസംഖ്യാ വർദ്ധനവിന്റെ ഗ്രാഫ്. ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ വരകൾ യു.എൻ. 2004 കണക്കുകൾ പ്രകാരവും കറുപ്പ് യു.എസ്. സെൻസസ് ബ്യൂറോ ഹിസ്റ്റോറിക്കൽ എസ്റ്റിമേറ്റ് പ്രകാരവുമാണ്.

1804 വരെ ലോക ജനസംഖ്യ 100 കോടി എത്തിയിരുന്നില്ല. എന്നാൽ 1927-ൽ 200 കോടിയായും 1959-ൽ 300 കോടിയായും ഇത് വർധിച്ചു. 1974-ൽ 400 കോടിയായും 1987-ൽ 500 കോടിയായും വർധിച്ച ജനസംഖ്യ 1998 ലാണ് 600 കോടിയായും 2019-ൽ 760 കോടി കവിഞ്ഞതായും കണക്കുകൾ പറയുന്നു. 

ബോസ്നിയയുടെ തലസ്ഥാനമായ സരാജവോയിൽ പിറന്ന ഒരു കുട്ടിയുടെ പേരാണ് 6 ബില്യൺത് ബേബി. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ കുട്ടിയുടെ ജനനത്തോടെയാണ് ലോക ജനസംഖ്യ അറുനൂറു കോടി തികഞ്ഞതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 1999 ഒക്ടോബർ 12നാണ് 6 ബില്യൺത് ബേബി ജനിച്ചത്. ഈ കുട്ടിയുടെ പേര് അഡ്നാൻ ബെവിക്ക് എന്നാണ്. 

2025 ൽ ലോകത്തെ ജനസംഖ്യ 8 ബില്യനായും 2083 ഓടെ 1000 കോടിയുമായി വർധിക്കുമെന്നാണ് യുഎൻ കണക്കുകൾ പറയുന്നത്. ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് പല തരത്തിലുള്ള വെല്ലുവിളികളെ നേരിടേണ്ട സാഹചര്യത്തിലേക്ക് മനുഷ്യസമൂഹത്തെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025-ഓടെ 180 കോടി ജനങ്ങൾ ഗുരുതരമായ ശുദ്ധജല ക്ഷാമത്തിന് വിധേയരാകുമെന്നാണ് ഇന്റർ നാഷണൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K