23 June, 2019 10:33:35 AM


കാർഷിക വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി; അറിയിപ്പുമായി സംസ്ഥാന ബാങ്കേഴ്സ് സമിതി



തിരുവനന്തപുരം: കർഷകരെടുത്ത കാർഷിക കാർഷികേതര വായ്പകളിൽ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി ഉണ്ടാകുമെന്നറിയിച്ച് ബാങ്കേഴ്സ് സമിതി. ഇതു സംബന്ധിച്ച് ബാങ്കേഴ്സ് സമിതി പത്രങ്ങളിൽ പരസ്യം നൽകി. മൊറട്ടോറിയം നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ച സാഹചര്യത്തിൽ മറ്റന്നാൾ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്സ് സമിതി നിലപാട് അറിയിക്കുന്നത്.


നിലവിൽ ജപ്തി നടപടിക്ക് ആർബിഐയുടെ അംഗീകാരമുണ്ടെന്നാണ് ബാങ്കേഴ്സ് സമിതി ഞായറാഴ്ച പ്രമുഖ പത്രങ്ങളില്‍ നൽകിയിരിക്കുന്ന പരസ്യം. മൊറട്ടോറിയം കാലാവധി നീട്ടിയിട്ടില്ലെന്നും പരസ്യം വ്യക്തമാക്കുന്നു. അതേ സമയം ജപ്തി ഒരു തരത്തിലും അനുവദിക്കില്ലെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ നിയമസഭയിൽ പറഞ്ഞിരുന്നു. മറ്റന്നാൾ ചേരാനിരുന്ന യോഗത്തിൽ ബാങ്കേഴ്സ് സമിതിയിൽ നിന്നും അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. 


സംസ്ഥാന സർക്കാറിനും കർഷകർക്കും വലിയ തിരിച്ചടിയായിട്ടാണ് കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ചത്. കർഷകരെടുത്ത കാർഷിക കാർഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതിന്‍റെ വിശദാംശങ്ങൾ ബാങ്കേഴ്സ് സമിതിക്ക് കൊടുത്തു. എന്നാൽ, മുമ്പ് പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ മൊറട്ടോറിയം നീട്ടിയതാണെന്നും ഇനി സാധ്യമല്ലെന്നുമുള്ള നിലപാട് ആർബിഐ സ്വീകരിയ്ക്കുകയായിരുന്നു. 


ജപ്തി നടപടികളിലേക്ക് നീങ്ങാനുള്ള അവസരം ബാങ്കുകൾക്ക് വീണ്ടും വന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഇടപെടാനുള്ള സാധ്യതകൾ സർക്കാർ തേടിയത്. ആ‍ർബിഐയെ സർക്കാർ വീണ്ടും സമീപിക്കാനിരിക്കുകയുമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇളവ് കിട്ടുമോയെന്നതിൽ ആശയക്കുഴപ്പമുണ്ട്. ഇതിനിടയിലാണ് പൊതുജന ശ്രദ്ധയ്ക്ക് എന്ന നിലയിൽ ബാങ്കേഴ്സ് സമിതി പരസ്യം നൽകിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K