16 June, 2019 03:58:20 PM


'എക്‌സ് എം.പി' ബോര്‍ഡുമായി സമ്പത്തിന്‍റെ യാത്ര: പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ; തട്ടിപ്പെന്ന് ഡ്രൈവര്‍




തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍ എം.പിയും സി.പി.എം നേതാവുമായ എ. സമ്പത്തിന്‍റെ കാറില്‍ എക്സ് എംപി എന്ന ബോര്‍ഡ് വെച്ചത് വിവാദമാകുന്നു. സമൂഹമാധ്യമങ്ങള്‍ സംഭവം ഏറ്റെടുത്തതോടെ പരിസഹാസങ്ങളുടെ പൊങ്കാലയാണ്.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പാര്‍ലമെന്‍ററി മോഹം അവസാനിച്ചിട്ടില്ലെന്ന് കളിയാക്കി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ഇന്നോവ കാറിന്‍റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തായിരുന്നു വി.ടി ബല്‍റാം എം.എല്‍.എയുടെ പരിഹാസം. 


സമ്പത്തിന്‍റെ വാഹനമാണ് ഇതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ സമ്പത്തിന്‍റെ പേര് ബല്‍റാം തന്‍റെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല. "കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ, എത്രത്തോളം "പാർലമെന്ററി വ്യാമോഹ"ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും." എന്നാണ് ബല്‍റാമിന്‍റെ പോസ്റ്റ്.


അതേസമയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ് 'മുന്‍ എം.പി'യുടെ വാഹനം. നിങ്ങള്‍ എക്‌സ് എംപിയായ പ്രമുഖനെ കണ്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ ആറ്റിങ്ങലേക്കു വാ, കണ്‍കുളിര്‍ക്കെ കാണാം എന്നാണ് ഒരാള്‍ ട്രോളായി കുറിച്ചിരിക്കുന്നത്. ' അയാള്‍ തോറ്റ എം.പിയാണെങ്കിലും മുന്‍ സീനിയര്‍ എം.പിയാണ്. അതിനാല്‍ തീര്‍ച്ചയായും ബോര്‍ഡ് വേണം' എന്നാണ് ഒരാള്‍ പരിഹസിച്ചത്.


കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ്- മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തന്നെ വിളിച്ചിരുന്നെന്നും താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പാടില്ലായിരുന്നെന്നും മുന്‍ എം.പി രാജേഷ് പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.




എന്നാല്‍ ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നാണ് സമ്പത്ത് പ്രതികരിച്ചത്. ഇത് സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും സമ്പത്ത് പറയുന്നു. ഇങ്ങനൊരു ബോര്‍ഡ് താനോടിച്ച കാറിനില്ലെന്നാണ് സമ്പത്തിന്‍റെ ഡ്രൈവര്‍ പ്രസാദ് എലംകുളം പറയുന്നത്. മൂന്ന് ദിവസമായി ഞാനാണ് സഖാവിന്‍റെ കാര്‍ ഓടിക്കുന്നത്. ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ് എങ്ങനെ വന്നു ?കുത്തിതിരിപ്പിന്‍റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല, പ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം....


"ഒന്നും മനസ്സിൽ ആകുന്നില്ല...

എന്താ ഈ ലോകം ഇങ്ങനെ...

കഴിഞ്ഞ മൂന്ന് ദിവസമായി സഖാവിന്‍റെ ഇന്നോവ കാറിൽ ഞാനാണ് വളയം പിടിച്ചിരുന്നത്.

ഞങ്ങൾ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങൾക്ക്, ഡി വൈ എഫ് ഐ പഠനോത്സവത്തിന്, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സമ്മേളനത്തിന്, കല്യാണങ്ങൾക്ക്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ആയ മണലകം ദിലീപ്കുമാറിന്‍റെ മരണത്തിൽ അനുശോചനം അർപ്പിക്കാൻ വീട്ടിൽ, ആറ്റിങ്ങൽ എം എൽ എ സഖാവ്. ബി. സത്യന്റെ പുലയനാർക്കോട്ടയിൽ ഉള്ള അനുജന്‍റെ വസതിയിൽ, സമ്പത്ത് സഖാവിന്‍റെ അഡ്വക്കേറ്റ് ആഫീസിലെ ക്ലർക്ക് വേണു അണ്ണന്‍റെ ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ, പിന്നെ സഖാവിന്‍റെ സ്വകാര്യ സന്ദർശനങ്ങൾ. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ്.

കുത്തിതിരിപ്പിന്‍റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല...

ഇത് തിരുവനന്തപുരത്തെ ജയന്‍റ് കില്ലർ എന്നു മാധ്യമങ്ങൾ വാഴ്ത്തിയ സഖാവ്. കെ. അനിരുദ്ധന്‍റ് മകൻ സഖാവ് സമ്പത്താണ് എന്ന് ഓർക്കണം.

ഇന്ന് സഖാവ് സമ്പത്തിന് കേരളത്തിൽ സഞ്ചരിക്കാൻ ഒരു ബോർഡിന്‍റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K