16 June, 2019 11:52:38 AM


സൗമ്യയും അജാസും തമ്മിൽ അടുത്ത ബന്ധം; കൊലപാതക കാരണം വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതും പണമിടപാടും



മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് പൊലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ കൊല്ലപ്പെട്ട സൗമ്യയും പ്രതി അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന് പൊലീസ്. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നതായും ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പൊലീസ് കരുതുന്നത്. സൗമ്യയെ അജാസ് നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് സൗമ്യയുടെ മകന്‍ മൊഴി നല്‍കി.


ഇരുവരും തമ്മിൽ പരിചയമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കെഎപി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളര്‍ന്നത്. അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണിൽ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്. എന്നാൽ വിവാഹ വാദ്ഗാനം സൗമ്യ നിരസിക്കുകയായിരുന്നു എന്നാണ് വിവരം. 


എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസാണെന്നും അക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ പറ‍ഞ്ഞിട്ടുണ്ടെന്നാണ് മകൻ പൊലിസിനോട് പറഞ്ഞത്. സൌമ്യയുടെയും അജാസിന്‍റെയും ഫോൺവിളികളും വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന അജാസിന്‍റെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K