07 June, 2019 06:06:33 PM


ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്‍റെ വാദം തള്ളി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി

വെന്‍റിലേറ്റര്‍ ഒഴിവുണ്ടോ എന്ന് വിളിച്ചു ചോദിക്കുന്ന പതിവില്ലെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍



കട്ടപ്പന: ചികിത്സ കിട്ടാതെ രോഗി മരിച്ച ദാരുണ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ വാദം തള്ളി കട്ടപ്പനയിലെ സെന്‍റ് ജോണ്‍സ് ആശുപത്രി അധികൃതര്‍. ഗുരുതര നിലയിലുള്ള രോഗിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്നായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജില്‍ വെന്‍റിലേറ്റര്‍ സൗകര്യം ഉണ്ടോയെന്ന് ഉറപ്പിക്കാതെയാണ് രോഗിയെ അയച്ചതെന്നായിരുന്നു സൂപ്രണ്ടിന്‍റെ ആരോപണം. എന്നാല്‍ ഇങ്ങനെ വിളിച്ചു ചോദിക്കുന്ന പതിവില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്.


വെന്‍റിലേറ്റര്‍ ഒഴിവില്ലെന്ന കാരണത്താല്‍ രോഗിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യാനായില്ല. തുടര്‍ന്ന് തൊട്ടടുത്തുള്ള രണ്ട് സ്വകാര്യ ആശുപത്രികളിലും രോഗിയെ എത്തിച്ചുവെങ്കിലും ചികിത്സ കിട്ടാതെ ഒടുവില്‍ മെഡിക്കല്‍ കോളേജിലേക്ക് തന്നെ തിരികെ എത്തുമ്പോഴേയ്ക്കും രോഗിക്ക് മരണം സംഭവിച്ചിരുന്നു. രോഗിയെ കൊണ്ടുപോയ ആംബുലന്‍സില്‍ പേആര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ സൗകര്യം ഉണ്ടായിരുന്നുവെന്നും, എന്നാല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഈ സേവനം ഉപയോഗപ്പെടുത്തിയില്ലെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ കുറ്റപ്പെടുത്തുന്നു.


ബുധനാഴ്ച വൈകുന്നേരമാണ് എച്ച്‌വണ്‍ എന്‍വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് മരിച്ചത്. മകള്‍ റെനിയുടെ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാ പിഴവിനും കേസെടുത്തിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K