25 May, 2019 11:06:19 AM


വയനാട് പുല്‍പ്പള്ളിയില്‍ അയല്‍വാസിയുടെ വെടിയേറ്റ് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്


കല്‍പ്പറ്റ: വയനാട്ടിലെ പുല്‍പ്പള്ളിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിധിന്‍ പത്മനാണ് കൊല്ലപ്പെട്ടത്. നിധിന്‍റെ പിതൃസഹോദരന്‍ കിഷോറിനും വെടിയേറ്റു. ഗുരുതര പരിക്കോടെ ഇയാളെ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവച്ച ചാര്‍ളി എന്നയാള്‍ സംഭവശേഷം കര്‍ണാടക വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി നാട്ടുകാരും പൊലീസും കാട്ടില്‍ തെരച്ചില്‍ തുടരുകയാണ്.


പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണ് ചാര്‍ളിയെന്നും നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് കാട്ടിനകത്ത് സഞ്ചരിച്ച് നല്ല പരിചയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രി ചാര്‍ളി അയല്‍വീട്ടുകാരുമായി വാക്കേറ്റമുണ്ടായതിനെതുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിട്ടു. വീട്ടിലേക്ക് പോയ ചാര്‍ളി തോക്കുമായി തിരിച്ചു വന്നു വെടിവെയ്ക്കുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചില്‍ വെടിയേറ്റ നിതിന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കിഷോറിന് വയറിനാണ് വെടിയേറ്റത്ത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആതിരയാണ് മരിച്ച നിതിന്‍റെ ഭാര്യ. മൂന്ന് വയസുള്ള മകളുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K