24 May, 2019 12:40:57 PM


'തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി'യെ അഭിനന്ദിച്ച തന്നെ സംഘി ആക്കിയവരോട് പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍



കൊച്ചി: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ ഇട്ട ഫേസ്ബുക്കിനെതിരെ കടുത്ത വിമര്‍ശനം. എന്നാല്‍ പോസ്റ്റിനനെ വിമര്‍ശിച്ചവര്‍ക്ക് പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അത് ഒരു രാഷ്ട്രീയ കക്ഷിയ്ക്കുള്ള പിന്തുണയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചു. 'നിങ്ങള്‍ എന്നെ സംഘിയെന്നോ ചാണകമെന്നോ ഉള്ള ലേബലില്‍ മുദ്ര കുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ നിങ്ങളെപ്പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നല്‍കുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്' എന്നാണ് ഉണ്ണി മുകുന്ദന്‍റെ മറുപടിയുടെ കാതലായ ഭാഗം.


ഉണ്ണി മുകുന്ദന്‍റെ പ്രതികരണം ചുവടെ


"ഞാന്‍ കഴിഞ്ഞ ദിവസം നമ്മുടെ ബഹുമാന്യനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡിജി യെ അഭിനന്ദിച്ചു ഇട്ട ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയെ അദ്ദേഹം നേടിയ വിജയത്തില്‍ അഭിനന്ദിച്ചത് വര്‍ഗീയത എന്ന വാക്കിനോട് ചിലര്‍ ചേര്‍ത്തു നിര്‍ത്തുന്നത് കണ്ടു. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ പറയട്ടെ, ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഒരു ജാതി-മത- വര്‍ഗ രാഷ്ട്രീയ കക്ഷികള്‍ക്കും എന്റെ പിന്തുണ ഒരു കാലത്തും നല്‍കിയിട്ടില്ല. പക്ഷെ എന്റെ പോസ്റ്റില്‍ വന്ന ചില കമന്റുകളും അതില്‍ നിറഞ്ഞ വിദ്വേഷത്തിന്റെ വിഷവും കണ്ടാല്‍ ഞാന്‍ അങ്ങനെയെന്തോ വലിയ തെറ്റാണ് ചെയ്തത് എന്നുള്ള രീതിയില്‍ ആണ് ചിലര്‍ എടുത്തിരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ കഴിയുന്നു. പറഞ്ഞു വരുന്നത് എന്തെന്ന് വെച്ചാല്‍ നിങ്ങള്‍ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലില്‍ മുദ്ര കുത്താന്‍ ആണ് ശ്രമിക്കുന്നത് എങ്കില്‍ നിങ്ങള്‍ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നല്‍കുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്. 


ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ നിരാശക്കു കാരണം, ജാതിയും മതവും വര്‍ഗ്ഗവും നമ്മളില്‍ ഒരുപാട് പേരെ അന്ധരാക്കി എന്ന സത്യമാണ്. നമ്മുടെ മുന്നില്‍ നടക്കുന്ന പലതും നേരായ രീതിയില്‍ കാണാനോ, വിവേചന ബുദ്ധിയോടെ അതിനെ മനസ്സിലാക്കി എടുക്കാനോ, ധൈര്യപൂര്‍വം അതിനെ സ്വീകരിക്കാനോ അല്ലെങ്കില്‍ നേരിടാനോ നമ്മുക്ക് കഴിയാത്ത വിധം മേല്‍ പറഞ്ഞ ജാതി മത വര്‍ഗ വര്‍ണ്ണ ചിന്തകള്‍ നമ്മളെ അന്ധരാക്കി കഴിഞ്ഞു എന്ന് ഈ സമൂഹ മാധ്യമം തന്നെ ഇന്ന് മനസ്സിലാക്കി തരുന്നു. ചിലരെ എങ്കിലും ഇന്നലത്തെ ഫല പ്രഖ്യാപനം നിരാശരാക്കിയിരിക്കാം. പക്ഷെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത് ആരെ ആയാലും അവരെ ഒന്നു അഭിനന്ദിക്കാന്‍ എല്ലാ സങ്കുചിത ചിന്തകള്‍ക്കും അപ്പുറമുള്ള ഒരു മനസ്സ് നമ്മുക്കുണ്ടെങ്കിലെ പറ്റൂ. അങ്ങനെ ഒരു മനസ്സു അല്ലെങ്കില്‍ മനോഭാവം നമ്മള്‍ ഉണ്ടാക്കിയെടുക്കണം.. അല്ലാതെ എന്നെയോ അതോ മറ്റുള്ളവരെയോ കുറെ പേരുകള്‍ വിളിച്ചത് കൊണ്ടോ ചില വാക്കുകള്‍ക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിച്ചത് കൊണ്ടോ ഇവിടെ ഒന്നും മാറാന്‍ പോകുന്നില്ല എന്നത് മനസ്സിലാക്കുക. 


രാഷ്ട്രീയത്തിനും അപ്പുറം നമ്മള്‍ എല്ലാവരും സഹജീവികള്‍ ആണെന്നും എന്നും പരസ്പരം കാണേണ്ടവരും സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടവര്‍ ആണെന്നും ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കേണ്ടത് രാഷ്ട്രീയം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നവര്‍ തന്നെയാണ്. വെറുപ്പും വിദ്വേഷവും നമ്മളെ ജീവിതത്തില്‍ എവിടെയും എത്തിക്കുന്നില്ല..ഒന്നും നേടി തരുന്നുമില്ല..ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്തുന്നു. എന്നെ കുറിച്ചു അറിയാത്തവര്‍ അറിയാന്‍ ആയി പറയുകയാണ്..ഹിന്ദു തമിഴന്മാരും, സിഖ് മതക്കാരും, സിന്ധികളും, ബീഹാറികളും, ബംഗാളികളും നിറഞ്ഞ ഒരു ചുറ്റുപാടില്‍ വളര്‍ന്നു വന്ന ആളാണ് ഞാന്‍. എന്റെ അടുത്ത സുഹൃത്തുക്കള്‍ മുസ്ലിങ്ങളും ബംഗാളികളും ആണ്. ഞാന്‍ പഠിച്ച സ്‌കൂള്‍ നടത്തിയിരുന്നത് പാര്‍സികളും അതിനു ശേഷം ഒരു ജൂത മാനേജ്മെന്റും ആണ്. അത്രമാത്രം വ്യത്യസ്ത സംസ്‌കാരങ്ങള്‍ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ചിലരോട് എങ്കിലും അത് തെളിയിക്കുന്ന രീതിയില്‍ സംസാരിക്കേണ്ടി വന്നതില്‍ എനിക്ക് എന്നെ കുറിച്ചോര്‍ത്തു തന്നെ ലജ്ജ തോന്നുന്നുണ്ട്. എങ്കിലും നമ്മുടെ മഹാരാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പില്‍ വിജയി ആയി നമ്മുടെ പ്രധാന മന്ത്രി ആയി വന്ന വ്യക്തിയെ അഭിനന്ദിച്ചതിലും അദ്ദേഹത്തിന് സ്വാഗതം നല്‍കിയതും ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യം ആയി കൂടി ഞാന്‍ ഇപ്പോഴും കരുതുന്നു.

എന്ന് നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ അഭിനയിക്കാത്ത, കണ്ണുകളിലും മനസ്സിലും ചിന്തകളിലും രാഷ്ട്രീയം നിറക്കാത്ത, ഉണ്ണി മുകുന്ദന്‍.."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K