27 February, 2019 10:29:44 PM


മകനെ രക്ഷിച്ച ശേഷം റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം



ചെന്നെെ: തമിഴ്നാട്ടിലെ തിരുട്ടാനി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലൂര്‍ സ്വദേശിയായ ലക്ഷ്മണന്‍റെ ഭാര്യ രേവതിയാണ് മരിച്ചത്. ഇതിനിടെ ട്രെയിന്‍ പാഞ്ഞ് വരുന്നത് കണ്ടതോടെ രേവതി മകനെ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയതിനാല്‍ പന്ത്രണ്ടുകാരനായ ധനുഷ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ചെന്നെെയില്‍ ബന്ധുവിന്‍റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാനായാണ് രേവതിയും ധനുഷും തിരുട്ടാനി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവായ ലക്ഷ്മണന്‍ ബെെക്ക് പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്ത് ധനുഷുമായി രേവതി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകാനായി ട്രാക്ക് മുറിച്ചു കടക്കാന്‍ പാളത്തിലേക്ക് ഇറങ്ങി.

ചെന്നെെ സെന്‍ട്രലില്‍ നിന്ന് വരുന്ന അഹമ്മദാബാദ് എക്സ്പ്രസ് ഇതേ സമയം അതേ ട്രാക്കിലൂടെ വന്നിരുന്നത് ഇരുവരും ശ്രദ്ധിച്ചിരുന്നില്ല. ഇരുവരും ട്രാക്കിലേക്ക് ഇറങ്ങിയതോടെ ട്രെയിന്‍ വരുന്നത് കണ്ട മറ്റ് യാത്രക്കാര്‍ ഉറക്കെ വിളിച്ചറിയിക്കാന്‍ നോക്കി. കാര്യം മനസിലായ രേവതി ഉടന്‍ ധനുഷിനെ എടുത്ത് പ്ലാറ്റ്ഫോമിലേക്ക് മാറ്റി. എന്നാല്‍, പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ രേവതിക്ക് സാധിക്കാതായതോടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K