20 February, 2016 03:24:49 PM


വീടുകയറി അക്രമം ; വയോധികയും കുട്ടികളുമടക്കം നാലുപേര്‍ക്കു പരിക്ക്

കൊല്ലം : ഓയൂര്‍ പൂയപ്പളളിയില്‍ വീടുകയറി അക്രമം. വയോധികയും കുട്ടികളുമടക്കം നാലുപേര്‍ക്കു മര്‍ദനമേറ്റു. പൂയപ്പള്ളി നീലാംബരിയില്‍ സജീവിന്റെ മാതാവ്‌ അരുന്ധതി (66), സജീവിന്റെ അളിയന്‍ അമ്പലപ്പുറം വിനോദ്‌ ഭവനില്‍ വിനോദ്‌(46), വിനോദിന്റെ മക്കള്‍ അഖില്‍, അതുല്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്‌. വ്യാഴാഴ്‌ച രാത്രിയിലായിരുന്നു സംഭവം.

വിനോദിന്റെ മക്കള്‍ കുറെ ദിവസമായി പൂയപ്പള്ളി നീലംബരിയിലായിരുന്നു. ഇവരെ കാണാനാണ്‌ വിനോദ്‌ എത്തിയത്‌. ഈ സമയം സജീവന്റെ വീട്ടിലേക്കുള്ള വഴിയില്‍ കല്ലുകള്‍ അടുക്കിവച്ചു തടസം സൃഷ്‌ടിച്ചിരുന്നു. ഇതു മാറ്റി ഉള്ളിലേക്ക്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി വിനോദിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച വിനോദിനെ സംഘം വളഞ്ഞ്‌ ഇടിക്കട്ട, കമ്പിവടി എന്നിവ ഉപയോഗിച്ചു മാരകമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന്‌ അതിക്രമിച്ചു വീട്ടില്‍ കടന്ന സംഘം സജീവിന്റെ മാതാവ്‌ അരുന്ധതി, അഖില്‍, അതുല്‍ എന്നിവരെ മര്‍ദിക്കുകയും തടസം പിടിക്കാനെത്തിയ സജീവിന്റെ ഭാര്യ ശ്രീജയെ തള്ളി നിലത്തിടുകയും ചെയ്‌തു. വിവരം അറിയിച്ചതിനെ തുടര്‍ന്നു പൂയപ്പള്ളി പോലീസെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്‌ അയല്‍വാസിയായ വിവേകും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കുമെതിരെ പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. സാരമായി പരുക്കേറ്റ വിനോദിനെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവേകും സജീവും തമ്മില്‍ വര്‍ഷങ്ങളായി വഴിത്തര്‍ക്കം നിലവിലുള്ളതായും ഇപ്പോഴുണ്ടായ അക്രമത്തിനു കാരണം മുന്‍ വൈരാഗ്യമാണെന്നു സംശയിക്കുന്നതായും പൂയപ്പള്ളി പോലീസ്‌ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K