23 July, 2017 07:36:21 AM
എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു
കൊച്ചി (23/7/2017): എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ(60) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 6.56നായിരുന്നു അന്ത്യം. പ്രമേഹരോഗ ബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായിരുന്നു. കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ് ഉഴവൂർ വിജയൻ. മലിനീകരണ നിയന്ത്രണ ബോർഡ്, എഫ്സിഐ ഉപദേശക സമിതി എന്നിവയിൽ അംഗമായിരുന്നു. എന്‍സിപിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. വികലാംഗ ക്ഷേമബോര്‍ഡ് ചെയര്മാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം.മാണിക്കെതിരെ മത്സരിച്ചെങ്കിലും തോറ്റു. ചലച്ചിത്ര മേഖലയിലും "മുഖം' കാണിച്ചിട്ടുണ്ട് ഉഴവൂര്‍ വിജയന്. നാലു ചലച്ചിത്രങ്ങളിൽ അതിഥി വേഷത്തില്‍ അഭിനയിച്ച് സിനിമയിലും അദ്ദേഹം ശ്രദ്ധനേടി.
എന്‍പിസി സംസ്ഥാന അധ്യക്ഷന്‍ എന്നതിനപ്പുറം എല്‍ഡിഎഫിലെ ജനകീയ മുഖമുളള നേതാവ് എന്ന നിലയിലാകും കേരളം ഉഴവൂര്‍ വിജയനെ ഓര്‍ക്കുക. നര്‍മ്മത്തില്‍ ചാലിച്ച വാചക കസര്‍ത്തായിരുന്നു രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്ക്. എതിരാളികളുടെ മര്‍മം തൊടുന്ന നര്‍മത്തിന്റെ കരുത്തില്‍ പിന്നീട് ഇടതുമുന്നണിയുടെ ജനപ്രിയ മുഖമായി ഉഴവൂര്‍ വിജയന്. ഉഴവൂർ വിജയൻ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്യുവിലൂടെ രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചു. പിന്നീട് ഉമ്മന്‍ ചാണ്ടിക്കും വയലാര്‍ രവിക്കുമൊപ്പം സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ ഉഴവൂർ വിജയൻ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിനൊപ്പം നിലയുറപ്പിച്ചു. ഒടുവിൽ കോണ്‍ഗ്രസ് എസ് ശരദ് പവാറിനൊപ്പം പോയപ്പോൾ മുതൽ എൻസിപിയുടെ നേതൃ സ്ഥാനങ്ങളിൽ എത്തി. ഭാര്യ: വള്ളിച്ചിറ സ്വദേശി ചന്ദ്രമണിയമ്മ (റിട്ട അധ്യാപിക, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ), മക്കൾ: വന്ദന, വർഷ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഔദ്യോഗിക ബഹുമതികളോടെ കുറിച്ചിത്താനത്തെ വീട്ടുവളപ്പിൽ.