• പാലക്കാട്: ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ 350ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ്. സംസ്കാരം വൈകിട്ട് 5.30ന്. ഭാര്യ : നളിനി, മകൾ രമാദേവി. മരുമകന്‍: മിഥുന്‍ പടിഞ്ഞാറേപ്പാട്.

    അഴകത്തിന്‍റെ ആത്മാര്‍ത്ഥമായ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബ്രാഹ്മണരില്‍ മാത്രം ഒതുങ്ങി നിന്ന പൂജാ, താന്ത്രിക സമ്പ്രദായങ്ങള്‍ പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട പൂജാരിമാരിലേക്ക് എത്തിയത്. ജാതിയും ജാതിവിവേചനങ്ങളും ഉച്ചസ്ഥായിയിൽ നിന്ന കാലത്ത് അബ്രാഹ്മണ ജനസമൂഹത്തെ ശ്രീകോവിലുകള്‍ക്ക് അകത്തേക്ക്, ദൈവസന്നിധിയിലേക്ക് ആദരപൂര്‍വം ആനയിച്ച് കയറ്റിയിരുത്തിയ ആളാണ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. പ്രശസ്തമായ തന്ത്രി കുടുംബത്തില്‍ പിറന്ന്, അതിപ്രശസ്തരായ ഗുരുക്കളില്‍ നിന്ന് തന്ത്രം പഠിച്ച അഴകത്ത് പക്ഷേ, തന്‍റെ ജ്ഞാനം ജാതിഭേദമെന്യേ പകര്‍ന്നു നല്‍കാന്‍ ഒരുമടിയും കാണിച്ചില്ല. വ്യക്തിജീവിതത്തിലും വീട്ടിലും ജാതിയെ അദ്ദേഹം പുറത്തുനിറുത്തി.

    പട്ടാമ്പിയിലെ അഴകത്ത് മനയ്ക്കല്‍ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്‍റെയും ശ്രീദേവി അന്തര്‍ജനത്തിന്‍റെയും ഏഴ് മക്കളില്‍ നാലാമത്തെ മകനായി 1950ലാണ് ജനനം. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിനും ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം, 1972ല്‍ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്‌സിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനായി. പിന്നീട് തുടര്‍ച്ചയായി തന്ത്രവിദ്യാ പീഠത്തിന്‍റെ അദ്ധ്യക്ഷന്‍.

    സംസ്‌കൃതം, തന്ത്രം, വേദങ്ങള്‍ എന്നിവയില്‍ അഗാധമായ പ്രാവീണ്യം നേടിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. താന്ത്രിക, ക്ഷേത്രാരാധനാ കര്‍മ്മങ്ങള്‍ ബ്രാഹ്മണരില്‍ മാത്രം നിക്ഷിപ്തമായ കാലത്ത് ആ സമ്പ്രദായത്തെ ചോദ്യം ചെയ്ത പി മാധവന്റെ പ്രിയ ശിഷ്യനാണ് തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍. തന്ത്രവിധികള്‍ അബ്രാഹ്മണരെ പഠിപ്പിക്കാന്‍ വേണ്ടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രത്യേക ശിബിരങ്ങളില്‍ അദ്ദേഗം ആചാര്യനായി.

    ബ്രാഹ്മണ്യം കര്‍മ്മസിദ്ധമെന്ന പ്രഖ്യാപനം നടത്തിയ പാലിയം വിളംബരത്തിന് മുന്നേ തന്നെ അഴകത്ത് ഈ പാതയിലായിരുന്നു. അബ്രാഹ്മണരെ പൂജാവിധികള്‍ പഠിപ്പിക്കാനായി ആലുവ അദ്വൈതാശ്രമത്തില്‍ കാഞ്ചി ശങ്കരാചാര്യരുടെയും പി മാധവന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠനശിബിരത്തിലും തുടര്‍ന്ന് വര്‍ക്കല ശിവഗിരി മഠത്തിലും കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലും നടന്ന ശിബിരങ്ങളിലും ആചാര്യസ്ഥാനം വഹിച്ചു.

    തന്ത്രവിദ്യാപീഠത്തില്‍ വിദ്യാര്‍ത്ഥി ആയിരിക്കെ വയനാട് കാണിയാംപാറ്റയില്‍ ഉള്ള അയ്യപ്പ ക്ഷേത്രത്തിന്‍റെ നവീകരണം നടത്തിയാണ് തുടക്കം. കേരളത്തിന് അകത്തും പുറത്തും നൂറു കണക്കിന് ക്ഷേത്രങ്ങളാണ് ആ മഹായജ്ഞത്തില്‍ ഉയര്‍ന്നുവന്നത്. 1988ല്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ബ്രഹ്മസ്ഥാനക്ഷേത്രങ്ങളുടെ താന്ത്രിക രൂപകല്‍പ്പന ചെയ്തതും കൊടുങ്ങല്ലൂരില്‍ ആദ്യ ബ്രഹ്മസ്ഥാന പ്രതിഷ്ഠയുടെ താന്ത്രിക ചടങ്ങുകള്‍ നിര്‍വഹിച്ചതും അഴകത്തായിരുന്നു.

    പൂനെയിലെ നിഗഡി ശ്രീകൃഷ്ണ മന്ദിര്‍, മുംബൈയില്‍ താനേ വര്‍ക്കത്ത്‌നഗര്‍ അയ്യപ്പ ക്ഷേത്രം, നേരുള്‍ അയ്യപ്പ ക്ഷേത്രം, ഗുജറാത്തിലെ ആംഗലേശ്വര്‍ അയ്യപ്പ ക്ഷേത്രം, ബറുച്ചിലെ അയ്യപ്പ, വിഷ്ണു മന്ദിര്‍, സേലം അയ്യപ്പ ക്ഷേത്രം, ബാംഗ്‌ളൂരിലെ അള്‍സൂര്‍ അയ്യപ്പ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നിര്‍വഹിച്ചു.


  • എറണാകുളം: കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ചെറിയ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

    തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഹരീഷിന്‍റെ ചികിത്സചെലവുകള്‍ക്കായി ധനസഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍ രംഗത്തുവന്നിരുന്നെങ്കിലും ഹരീഷിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ  സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു.

    മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച നടനാണ് ഹരീഷ് പേങ്ങന്‍


  • ചെന്നൈ: മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന ലെയ്‌സൺ ഓഫീസർ കാർത്തിക് ചെന്നൈ അന്തരിച്ചു . മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാർത്തിക്കിന്‍റെ സജീവ സാന്നിധ്യമുണ്ട്. മരണത്തിനു മുൻപും ചെന്നൈയിൽ നടന്ന 'മലൈക്കോട്ടൈ വാലിബൻ' ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നു.

    'വളരെ വിഷമത്തോടെയാണ് ഈ മരണവാർത്ത അറിയിക്കുന്നത് ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. കാർത്തിക് ചെന്നൈ അന്തരിച്ചു. ഇന്നലെ രാത്രിയും ചെന്നൈയിൽ ചിത്രീകരണം നടക്കുന്ന 'മലൈക്കോട്ടൈ വാലിബനിൽ' വർക്ക്‌ ചെയ്തിട്ട് വീട്ടിലേക്ക് പോയതാണ്. എന്നും വളരെ ഉപകാരിയായ ഒരു സഹപ്രവർത്തകമായിരുന്നു. എന്റെ സിനിമാ ജീവിതം തുടങ്ങുന്നത് മുതൽ 30 വർഷങ്ങളുടെ സൗഹൃദം. ആദരാഞ്ജലികൾ അർപ്പിക്കുന്നു', നിർമാതാവ് ഷിബു ജി. സുശീലൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

    "കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പേര്… ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാൾ.. സിനിമ കാണുന്ന എല്ലാവർക്കും സുപരിചിതനായ പേര്… ലെയ്‌സൺ ഓഫിസർ കാർത്തിക് ചെന്നൈ ഇനിയില്ല!!!" നിർമാതാവ് സി.വി. സാരഥി കുറിച്ചു.






  • ഏറ്റുമാനൂർ: ഇരുപ്പയിൽ രാജു കുര്യൻ (62) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന്.




  • ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു ശരത് ബാബുവിന്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

    വിവിധ തെന്നിന്ത്യൻ ഭാഷകളില്‍ 220ഓളം സിനിമകളില്‍ ശരത് ബാബു പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. 1973ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം 'രാമ രാജ്യ'ത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. 'അമേരിക്ക അമ്മായി', 'സീതകൊക ചിലക', 'ഓ ഭാര്യ കഥ', 'നീരഞ്‍ജനം' തുടങ്ങിയവയില്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ അവതരിപ്പിച്ചു. ശരത് ബാബുവിന്‍റെ ചിത്രമായി ഏറ്റവും ഒടുവില്‍ 'വസന്ത മുല്ലൈ'യാണ് പ്രദര്‍ശനത്തിന് എത്തിയത്.


    തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നിറസാന്നിദ്ധ്യമായ ശരത് ബാബു മലയാളത്തിലും നിരവധി മികച്ച വേഷങ്ങള്‍ ചെയ്‍തിട്ടു. 'ശരപഞ്‍ജരം', 'ധന്യ', 'ഡെയ്‍സി', 'ഫോര്‍ ഫസ്റ്റ് നൈറ്റ്‍സ്', 'ശബരിമലയില്‍ തങ്ക സൂര്യോദയം', 'കന്യാകുമാരിയില്‍ ഒരു കവിത', 'പൂനിലാമഴ', 'പ്രശ്‍ന പരിഹാര ശാല' എന്നീ മലയാള ചിത്രങ്ങളിലാണ് ശരത് ബാബു അഭിനയിച്ചു. 'നന്ദു' എന്ന ചിത്രത്തില്‍ സുരേഷിനായി ഡബ് ചെയ്‍തിട്ടുമുണ്ട് അദ്ദേഹം. ദൂരദര്‍ശനില്‍ ഉള്‍പ്പെടെ ഒട്ടേറെ ടിവി പ്രോഗ്രാമുകളുടെയും ഭാഗമായി ശരത്. മൂന്ന് തവണ മികച്ച സഹ നടനുള്ള നന്ദി പുരസ്‍കാരം നേടിയിട്ടുണ്ട്. തമിഴ് നാട് സര്‍ക്കാരിന്‍റെ മികച്ച പുരുഷ ക്യാരക്ടര്‍ ആര്‍ടിസ്റ്റിനുള്ള പുരസ്‍കാരവും ശരത്തിനെ തേടിയെത്തി. 


  • ചെന്നൈ: തമിഴ് ടെലിവിഷൻ സീരിയലുകളിൽ അമ്മവേഷങ്ങളിൽ നിറഞ്ഞുനിന്ന മുതിർന്ന നടി വിജയലക്ഷ്മിഅന്തരിച്ചു. 70 വയസായിരുന്നു. വൃക്കരോഗത്തെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

    നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വിജയലക്ഷ്മി പത്തോളം സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.

    വലിയ ജനപ്രീതിനേടിയ 'ഭാരതിക്കണ്ണമ്മ' എന്ന പരമ്പരയിൽ നായികയുടെ മുത്തശ്ശിയുടെ വേഷം അവരെ പ്രശസ്തയാക്കി. ശരവണൻ മീനാക്ഷി, മുത്തഴക്, ഈറമാന റോജാവേ എന്നിവയടക്കം അമ്പതോളം പരമ്പരകളിൽ അഭിനയിച്ചു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കേ വിജയലക്ഷ്മിക്ക് വീണുപരിക്കേറ്റിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.


  • കൊച്ചി: ചിത്രം, വന്ദനം തുടങ്ങി മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ പിറന്നത്.

    മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നത് നേരത്തെ വാര്‍ത്തകളിൽ ഇടംനേടിയിരുന്നു.

    എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആർ പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 20 വർഷത്തിനിടെയാണ് 22 സിനിമകൾ അദ്ദേഹം നിർമ്മിച്ചത്. 12 വർഷം മുൻപാണ് ബിസിനസ് തകർന്നതോടെ തൃശൂരിൽ താമസമാക്കിയത്.

    1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.




  • തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായ എസ്.എൽ. ശ്യാം(54) അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

    കുടപ്പനക്കുന്ന് മേരിഗിരി റോഡ് തുമ്പിക്കോണം നന്ദനത്തിൽ എത്തിച്ച ഭൗതികശരീരം വൈകിട്ട് 4.30 മുതൽ 5.30 വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

    തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദീപിക, രാഷ്ട്രദീപിക, മംഗളം, തൃശൂർ എക്സ്പ്രസ്, ബിഗ് ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദു (സെക്രട്ടേറിയേറ്റ്). മകൻ: മാധവൻ.


  • ഒറ്റപ്പാലം: ഒറ്റപ്പാലം മായന്നൂർ മേച്ചേരി വീട്ടിൽ ലില്ലി ജോസ് (ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് സ്കൂൾ റിട്ട. അധ്യാപിക) അന്തരിച്ചു.83 വയസായിരുന്നു .സംവിധായകൻ ലാൽ ജോസിന്‍റെ മാതാവാണ്. ഭർത്താവ് പരേതനായ എ.എം. ജോസ് ( ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകൻ)

    മറ്റു മക്കൾ: ലിജു, ലിന്‍റോ. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ ), ടി.ഐ. ഇഗ്നേഷ്യസ്, നിഷ (അധ്യാപിക,ടി. എച്ച്. എസ് തൃശൂർ ). ശവസംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഒറ്റപ്പാലം സെന്‍റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.


  • കോട്ടയം: ഈരയില്‍ക്കടവ് നടുവത്തടിച്ചിറയില്‍ ദാസ് എന്‍. ജി(62)അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സതി. മകള്‍: ശിവാനി. സഹോദരങ്ങള്‍: ബാബു, സാബു



  • തിരുവനന്തപുരം: കഴക്കൂട്ടത്തെ മുൻ എംഎൽഎ നബീസ ഉമ്മാൾ(92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. അറിയപ്പെടുന്ന അക്കാദമിക് വിദഗ്ദയും സിപിഎം പവർത്തകയുമായിരുന്നു നബീസ ഉമ്മാൾ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയായിരുന്നു.


    കേരള സർവകലാശാലയിലെ മലയാളം വിഭാഗം അധ്യാപികയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ 1987-ൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അവർ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


    കേരളത്തിലെ നിരവധി സർക്കാർ കോളെജുകളിൽ അധ്യാപി കയും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെടുമങ്ങാട് നഗരസഭ മുൻ ചെയർപേഴ്സണായിരുന്നു. പണ്ഡിതയും സാംസ്കാരിക പ്രഭാഷകയുമായിരുന്നു.



  • ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മനോബാല(69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. തമിഴിൽ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. മലയാളത്തിലും ഏതാനും സിനിമകളിലും അഭിനയിച്ചു. 

    അടുത്തിടെ ഹൃദ്രോഗ സംബന്ധമായ ചികിൽസകളെത്തുടർന്നു വിശ്രമത്തിലായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. സംസ്കാരം പിന്നീട് നടക്കും.


  • ഏറ്റുമാനൂർ: പടിഞ്ഞാറെനട തുഷാരത്തിൽ  കെ ബി എസ് പണിക്കരു(റിട്ട. മൃഗസംരക്ഷണ വകുപ്പ്  അസി.ഡയറക്ടര്‍)ടെ ഭാര്യ ഗിരിജ പണിക്കർ(78)അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.

    മക്കൾ: മനോജ് എസ് കുമാർ(എൻജിനീയർ,കൊച്ചി എണ്ണശുദ്ധീകരണശാല),കിഷോർ എസ്  കുമാർ(കൃഷിവകുപ്പ് അസി.ഡയറക്ടർ കാഞ്ഞിരപ്പള്ളി). മരുമക്കൾ: വിനീത മനോജ്, കല കിഷോർ(എബനേസർ സ്കൂൾ ഏറ്റുമാനൂർ). 



  • കൊച്ചി: പ്രമുഖ ഹിന്ദുമത പ്രഭാഷകനും സൈദ്ധാന്തികനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.



  • കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളിക്കാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിനിടയായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയത് കാരണം ആരോഗ്യനില വഷളാകാൻ തുടങ്ങുകയുമായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.
       
    അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമത്തിലാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി.  കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ.   കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്‍റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. 

    250 ലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും പഴകാത്ത തമാശകൾ. ഏത് തിരക്കിലും കോഴിക്കോട് നഗരത്തിലൂടെ താരജാഡയില്ലാതെ നടന്ന മനുഷ്യൻ. സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കോയക്ക്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോൾ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയിൽ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്.



  • കണ്ണൂര്‍: ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്‍റെ കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു. ജംബോ, ജെമിനി, റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 99 വയസായിരുന്നു. ഇന്ത്യന്‍ സര്‍ക്കസിനെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍ 1951-ലാണ് ജെമിനി സര്‍ക്കസ് ആരംഭിക്കുന്നത്.

    തലശ്ശേരി കൊളശ്ശേരിയില്‍ സ്‌കൂള്‍ അധ്യാപകനായ രാമന്‍ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1924 ജൂണ്‍ 13-ന് ജനനം. കൊളശ്ശേരി ബോര്‍ഡ് സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് സര്‍ക്കസില്‍ താത്പര്യം കണ്ടെത്തിയത്. തുടര്‍ന്ന് അഭ്യാസിയാവണമെന്ന മോഹത്തോടെ ആദ്യം കളരിപ്പയറ്റ് അഭ്യസിച്ചു. ഇതിനിടെ പലചരക്ക്‌ കച്ചവടം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു. 1946ൽ സർക്കസ് സ്വപ്നങ്ങളമായി തലശേരിയിൽ തിരിച്ചെത്തി. എം കെ രാമനിൽനിന്ന്  തുടർപരിശീലനം നേടി. രണ്ടുവർഷത്തിനുശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷണൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്ലൈയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. 

    റെയ്മൻ സർക്കസിലും അദ്ദേഹം ഏറെനാൾ ജോലിചെയ്തു. സഹപ്രവര്‍ത്തകനായ സഹദേവനുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് ആറായിരം രൂപയ്ക്കു വാങ്ങി. കൂടുതല്‍ കലാകാരന്മാരെ സംഘടിപ്പിച്ച് വിപുലപ്പെടുത്തിയശേഷം തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നു പേരിട്ടു. ഗുജറാത്തിലെ ബില്ലിമോറിയില്‍ 1951 ഓഗസ്റ്റ് 15-ന് ഉദ്ഘാടനം. അതോടെ സര്‍ക്കസ് ലോകത്ത് ജെമിനി ശങ്കരന്‍ താരമായി. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി അതിവേഗം വളര്‍ന്ന ജെമിനി വിദേശത്തും പേരെടുത്തു. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിന്‌ നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകിയിരുന്നു.

    ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സര്‍ക്കസുമായി പ്രദര്‍ശന പര്യടനം നടത്തിയ ജെമിനി ശങ്കരന് ഒട്ടേറെ രാഷ്ട്രത്തലവന്മാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്, ജംബോ സർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്. 



  • ആലപ്പുഴ: പുന്നപ്ര മാത്തൂർചിറ ഭാനുമതി(89) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് വീട്ടുവളപ്പില്‍.

    മക്കൾ: മോഹൻലാൽ, പുഷ്പലാൽ, ചന്ദ്രലാൽ, ശ്രീദേവി, ശ്രീലത, ശ്രീകല, ശ്രീലാൽ. മരുമക്കൾ: പ്രകാശിനി, ഷീന, അമ്പിളി, സഹദേവൻ, നവീൻ, ഓമനക്കുട്ടൻ, ലൈസ്സാ.


  • കൊച്ചി: അഭിനേത്രിയും മോഡലും അവതാരകയുമായ ശ്വേതാ മേനോന്‍റെ ഭർത്താവ് ശ്രീവത്സൻ മേനോന്‍റെ മാതാവ് സതീദേവി പി. മേനോൻ (74) അന്തരിച്ചു. കൊച്ചിയിലെ മെഡി സിറ്റിയിൽ വച്ചായിരുന്നു അന്ത്യം. പരേതനായ നാരായണൻകുട്ടി മേനോന്‍റെ ഭാര്യയാണ്. ശ്രീവത്സൻ മേനോൻ, ശ്രീകാന്ത് മേനോൻ എന്നിവരാണ് മക്കൾ. തൃശൂർ പുതിയേടത്ത് കുടുംബാംഗമാണ്. സംസ്ക്കാരചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും.


  • കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയില്‍ (93) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാ അത്ത് പള്ളിയില്‍.



  • ഏറ്റുമാനൂര്‍: ഓട്ടോറിക്ഷാ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. കടപ്പൂര് സരസ്വതി മന്ദിരത്തില്‍ വിജയകുമാര്‍ (ബിജു - 52) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. വട്ടുകുളത്തിന് സമീപം ബിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞായിരുന്നു അപകടം. കനാലിനടുത്തുള്ള വീട്ടില്‍ ഓട്ടം വന്നതാണ് ബിജു. ഓട്ടോറിക്ഷ തിരിക്കാന്‍ ശ്രമിക്കവെ കനാലിലേക്ക് പതിക്കുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച  വീട്ടുവളപ്പില്‍.





  • തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായകൻ വി ടി ജോസഫ് അന്തരിച്ചു. ആദ്യകാല ചലചിത്രനായകൻ കോട്ടയം അരുവിത്തുറ കൊണ്ടൂർ വെള്ളുക്കുന്നേൽ അനിൽ കുമാർ വി.ടി.ജോസഫ്  എന്നറിയപ്പെട്ടിരുന്ന വി.ടി . ജോസഫ് (89) അന്തരിച്ചു. ഇന്നു വൈകിട്ടു 3ന് ഭവനത്തിൽ ശുശ്രൂഷയ്ക്കു ശേഷം 3.30നു തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ സംസ്കാരം നടക്കും. ശനിയാഴ്ച പുലർച്ചെ നാലരയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സരള ജോസഫ് (ചെങ്ങന്നൂർ ആലുംമുട്ടിൽ കുടുംബാംഗം).


    തിരുവനന്തപുരത്തു വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വെള്ളുക്കുന്നേൽ അപ്പച്ചൻ എന്നാണു വി.ടി.ജോസഫ് അറിയപ്പെട്ടത്. പ്രേം നസീർ നായകനായി വെള്ളിത്തിരയിൽ നിറയുന്നതിനു മുൻപേ നായകനായിരുന്നു വി.ടി.ജോസഫ്  വീട്ടുകാരുടെ കടുത്ത എതിർപ്പു മൂലം സിനിമ ജീവിതത്തിന് വിരാമമായി.




  • കുറുമുള്ളൂർ: കല്ലമ്പാറ വെള്ളാപ്പള്ളിയിൽ ദേവസ്യ കെ.കെ. (67) അന്തരിച്ചു. സംസ്കാരം ഇന്ന് ( 16.04.2023) ഉച്ചകഴിഞ്ഞ് 3.30ന് സെൻ്റ് മേരീസ് പള്ളിയിൽ (പാറേപ്പള്ളി). ഭാര്യ:സലോമി. മക്കൾ: അനുജ, സനുജ, സനീഷ്. മരുമകൻ: ശ്രീജിത്ത്‌.



  • കണ്ണൂർ: കോവിഡ് കാലത്ത് സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദനൻ (68)അന്തരിച്ചു. കണ്ണൂരിലെ വീട്ടില്‍ കുഴഞ്ഞു വീണായിരുന്നു അന്ത്യം.


    സമ്പാദ്യത്തിൽ 850 രൂപ മാത്രം സ്വന്തം കാര്യത്തിനായി മാറ്റിവെച്ചായിരുന്നു ജനാർദനൻ ബീഡി തെറുത്ത് സമ്പാദിച്ച രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ജനാർദനനെ പ്രകീർത്തിച്ചിരുന്നു.


    ജനാർദ്ദനന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കോവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാർദ്ദനൻ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു



  • ആലുവ: എസിവി ന്യൂസ് സീനിയർ ക്യാമറാമാൻ അനിൽ ആലുവയുടെ സഹോദരനും, പ്രമുഖ സിനിമ - മീഡിയ ഫോട്ടോഗ്രാഫറുമായ ആലുവ തോട്ടുമുഖം കിഴക്കേ പാറാടം എടയപ്പുറത്ത് നന്ദനത്തിൽ സുനിൽ ആലുവയുടെ ഭാര്യ ജയന്തി (56) അന്തരിച്ചു. സംസ്കാരം ഇന്ന് 3 ന് കുട്ടമശ്ശേരി  എൻഎസ്എസ് ശ്മശാനത്തിൽ. മകൻ: അർജുൻ മരുമകൾ : ആരതി



  • കൊച്ചി : ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.


    അഭിഭാഷകരായ എൻ ഭാസ്ക്കരൻ നായരുടെയും കെ. പാറുക്കുട്ടി അമ്മയുടെയും മകനായി കൊല്ലം ജില്ലയിലാണ് ഇദ്ദേഹത്തിന്‍റെ ജനനം. 1983-ൽ അഭിഭാഷകനായ ഇദ്ദേഹം പന്ത്രണ്ട് വർഷത്തോളം ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചു.


    തെലങ്കാന, ഛത്തീസ്ഗഡ്, ഹൈദരാബാദ്, ആന്ധ്ര ഹൈക്കോർട്ടുകളിൽ ചീഫ് ജസ്റ്റിസായിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യുട്ടിവ് ചെയർമാനായിരുന്നു



  • തമ്പലക്കാട്: ശംഖുവിരുത്തിയിൽ ബി.കൃഷ്ണകുമാറിന്‍റെ(മുത്ത്) ഹെഡ്മാസ്റ്റർ എസ്. പി. വി. എന്‍. എസ്. എസ്. യുപി സ്കൂൾ ചിറക്കടവ്) ഭാര്യ ബിന്ദു  (51)(ടീച്ചർ ഗവണ്മെന്‍റ് :ഐ ടി ഐ ,പള്ളിക്കത്തോട്) അന്തരിച്ചു. ശവസംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.


    മക്കൾ കൃഷ്ണവേണി, (ഫെഡറൽ ബാങ്ക് അത്തിക്കയം),ബാലനാരായണൻ (എംബിഎ വിദ്യാർഥി ബാംഗ്ലൂർ). മരുമകൻ വിശാൽ വിശ്വനാഥൻ, വിഷ്ണു ഭവൻ വെച്ചൂച്ചിറ. (ധനലക്ഷ്മി ബാങ്ക്)പരേത തിരുവാർപ്പ് അമ്പാടിയിൽ കുടുംബാംഗമാണ് 



  • ഏറ്റുമാനൂർ: വടക്കേനട ഗൗരീനന്ദനത്തിൽ പരേതനായ നാരായണൻ നായരുടെ പത്നി, കോട്ടയം മെഡിക്കൽ കോളേജ് മുൻ ഉദ്യോഗസ്ഥ കെ സരോജിനിയമ്മ ( 89) നിര്യാതയായി. ശവസംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ. 


    മക്കൾ :ബി ബാബു (ബിസ്സിനെസ്സ്) ഇ എൻ ജയകുമാർ ( ഡോക്യുമെന്‍റ് റെറ്റർ ,സ്റ്റാംപ് വെണ്ടർ ,കുറവിലങ്ങാട്) ഇ.എൻ രാജീവ് (ഫിലിം ഡിസ്ട്രിബ്യൂട്ടർ) കമലാ ഭായി (മാടപ്പള്ളി) ഗീതാകുമാരി (കല്ലൂപ്പാറ)

    മരുമക്കൾ : പരേതനായ ആർ രാധാകൃഷ്ണൻ ( കാരിമുട്ടം ,മാടപ്പള്ളി) ലീലാമണി (കോട്ടയം മുൻസിപ്പാലിറ്റി മുൻ ഉദ്യോഗസ്ഥ) എം എൽ ജയശ്രീ (BSNL കോട്ടയം) രേഖ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് ,പാറമ്പുഴ) എൻ ഉണ്ണികൃഷ്ണ കൈമൾ കല്ലൂപ്പാറ.



  • ഏറ്റുമാനൂർ: പാണ്ടവത്ത് പരേതനായ പി എം മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (89) അന്തരിച്ചു. മക്കൾ : ചിന്നമ്മ തോമസ് കണ്ടാരപ്പള്ളിൽ, ലൈസമ്മ ജോസ് (യു എസ് എ ), പി എം മാത്യു, മിനി തോമസ് (യു എസ് എ), പരേതനായ പി എം തോമസ്. സംസ്കാരം പിന്നീട്. 




  • തൃശൂര്‍: മലയാള സിനിമയിലെ നിഷ്‌കളങ്കമായ ചിരിയുടെ പര്യായം, ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന്  രാത്രി 10.30ന്  ആയിരുന്നു മരണം.  വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതനായ ഇന്നസെന്റ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു.

    നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് 750ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2014ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് പാര്‍ലമെന്റിലെത്തി. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. 12 വര്‍ഷം അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായിരുന്നു.

    2022ല്‍ പുറത്തിറങ്ങിയ കടുവയായിരുന്നു അവസാന ചിത്രം. 'മഴവില്‍ക്കാവടി' എന്ന ചിത്രത്തിലെ അഭിനയത്തിന് 1989ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഇന്നസെന്റ് നിര്‍മിച്ച 'വിടപറയുംമുമ്പേ', 'ഓര്‍മയ്ക്കായി' എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. 'പത്താം നിലയിലെ തീവണ്ടി'യിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടി്ക് പുരസ്‌കാരം ഉള്‍പ്പെടെ ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

    ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിച്ചത്. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിലും നാഷണല്‍ ഹൈസ്‌കൂളിലും ഡോണ്‍ബോസ്‌കോ എസ്എന്‍എച്ച് സ്‌കൂളിലുമായി പഠനം. 1972ല്‍ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്.  തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലഭിനയിച്ചു.

    പിന്നീട്  നിര്‍മാതാവായിട്ടാണ് രംഗപ്രവേശം. 'ഇളക്കങ്ങള്‍, 'വിട പറയും മുമ്പേ', 'ഓര്‍മ്മയ്ക്കായി', 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്,' 'ഒരു കഥ ഒരു നുണക്കഥ' തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങള്‍  ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചു. പിന്നീട് മുഴുവന്‍ സമയ അഭിനേതാവായി. ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ ഒരുപോലെ തിളങ്ങി.

    1989ല്‍ പുറത്തിറങ്ങിയ  സിദ്ധിഖ് ലാലിന്റെ 'റാംജി റാവു സ്പീക്കിങ്ങി'ലെ മാന്നാര്‍ മത്തായി എന്ന മുഴുനീള കോമഡിവേഷം ഇന്നസെന്റ് എന്ന പേര് മലയാള സിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാക്കി. ഭരതന്‍, പ്രിയദര്‍ശന്‍, ത്യന്‍ അന്തിക്കാട്, ഫാസില്‍, സിദ്ധിഖ്ലാല്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് ഇന്നസെന്റ് തന്റെ പ്രതിഭ പൂര്‍ണമായും പുറത്തെടുത്തത്.  മലാമാല്‍ വീക്ക്ലി, ഡോലി സാജാ കെ രഖ്‌ന എന്നീ ഹിന്ദി ചിത്രങ്ങളിലും കന്നഡ ചിത്രമായ ശിക്കാരിയിലും തമിഴ് ചിത്രമായ ലേസാ ലേസാ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.

    മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ്, കാന്‍സര്‍ വാര്‍ഡിലെ ചിരി, കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി, ദൈവത്തെ ശല്യപ്പെടുത്തരുത്, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും തുടങ്ങിയ  പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 'ചിരിക്കു പിന്നില്‍' ആത്മകഥയാണ്. ഭാര്യ: ആലീസ്.  മകന്‍: സോണറ്റ്. മരുമകള്‍: രശ്മി സഹോദരങ്ങള്‍: ഡോ: കുര്യാക്കോസ്, അഡ്വ.വെല്‍സ്, , സെലിന്‍, ലിന്റ, ലീന, പരേതരായ സ്റ്റെന്‍സ്ലാവോസ്, പൗളി. 




  • കോഴിക്കോട്: വീടിന്‍റെ ടെറസിൽ നിന്ന് വീണ് നരിപ്പറ്റ മീത്തൽവയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ്  മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്കെഎസ്എസ്എഫ് സജീവ പ്രവർത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ടെറസിൽ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു.


     
    ഭാര്യ: അസ്മ. മക്കൾ: അഫ്ലഹ്, അയി സമഹ്റിൻ. പിതാവ്: പരേതനായ തെറ്റത്ത് അമ്മത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങൾ: ഹമീദ്, അർഷാദ് (ഇരുവരും യുഎഇ), അസീസ് (ഖത്തർ), ആസ്യ, ഹസീന, അ അർശിന.



  • പാലക്കാട്: ശ്രീകൃഷ്ണപുരത്ത് പൊലീസുകാരൻ ജീവനൊടുക്കിയ നിലയിൽ. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുമേഷാണ് മരിച്ചത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസമായി ഇദ്ദേഹം അവധിയിൽ ആയിരുന്നു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറയുന്നു .



  • ചെന്നൈ: മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ്.ജയേഷ് (39)അന്തരിച്ചു. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷ് ആശുപത്രിയിൽ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ ഏഴ് മണിയോടെ ആണ് അന്ത്യം.


    ഗുരുതരാവസ്ഥയിലായിരുന്ന ജയേഷിന് മികച്ച ചികിത്സാ ഉറപ്പാക്കാൻ സുഹൃത്തുക്കൾ പണം സമാഹരിച്ചു വരുന്നതിനിടെയാണ് വേർപാട്. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


    തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട്‌ സ്വദേശിയാണ്. സംസ്കാരം പിന്നീട്.



  • ഏറ്റുമാനൂര്‍: ശക്തിനഗര്‍ വികെബി റോഡില്‍ പ്രശാന്തില്‍ പി.കെ.ലക്ഷ്മണന്‍ പിള്ള (89) അന്തരിച്ചു. ഭാര്യ പി.കെ.ശാന്തകുമാരി അമ്മ. സംസ്കാരം നാളെ ഒരു മണിക്ക് വീട്ടുവളപ്പില്‍.



  • തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്.


    ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റും മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയുമായിരുന്നു അനുഷ.


    കോളേജിന് സമീപം വച്ച് ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.



  • കൊച്ചി: മുന്‍ അഡ്വക്കറ്റ് ജനറലും, ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.


    2011-16 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ ഭരണകാലത്ത് ദണ്ഡപാണി, അഡ്വക്കറ്റ് ജനറലായിരുന്നു. 1996 ല്‍ ജഡ്ജിയായി നിയമിതനായെങ്കിലും പിന്നീട് ആ പദവി ഉപേക്ഷിച്ചു. 1968 ലാണ് കെ പി ദണ്ഡപാണി അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്. 2006 ല്‍ സീനിയര്‍ അഭിഭാഷകന്‍ എന്ന സ്ഥാനം നല്‍കി ഹൈക്കോടതി ദണ്ഡപാണിയെ ആദരിച്ചിരുന്നു.


    മുല്ലപ്പെരിയാര്‍, സോളാര്‍ കേസുകളില്‍ ദണ്ഡപാണി കോടതിയില്‍ ഹാജരായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്‍റാണ്. അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്‌തതും അദ്ദേഹമാണ്.


    ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. ദമ്പതികളായ ഇരുവരും ഒരേ സമയം ഹൈക്കോടതി അഭിഭാഷകരാകുന്നതും ആദ്യമായിട്ടായിരുന്നു. മിട്ടു, മില്ലു എന്നിവരാണ് മക്കൾ.



  • തിരുവന്തപുരം: സിപിഐഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിന്‍റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെന്‍റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ .


    ഫെയ്സ് ബുക്കിലൂടെ അദ്ദേഹം തന്നയാണ് വിവരം പങ്കുവച്ചത്. ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിന്‍റെ വിരുന്ന് നൽകി എന്‍റെ അമ്മ യാത്രയായി, ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല, എന്നാൽ അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല എന്ന കുറിപ്പോടെയാണ് പോസ്റ്റ്.


    മക്കൾ : സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജോൺ ബ്രിട്ടാസ് MP,ജിമ്മി ദുബായ്. മരുമക്കൾ : ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ) ,ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ്( ചെമ്പൻ തൊട്ടി), മിനി ചൂരക്കുന്നേൽ(പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശ്ശൂർ), ധന്യ അമ്പലത്തിങ്കൽ(പെരുമ്പടവ്).പരേത നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻൽ) കുടുംബാഗമാണ്.



  • കോട്ടയം: പാലാ - തൊടുപുഴ റോഡിൽ പ്രവിത്താനം ടൗണിന് സമീപം ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു(22) ആണ് മരിച്ചത്.


    ഇന്ന് രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം. ടോറസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ ലോറി വന്നതോടെ ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണ ഹർഷലിന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ചുതന്നെ ഹർഷൽ മരിച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.





  • കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


    ശ്വാസതടസം അടക്കമുള്ള അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചക്ക് 1.17 ഓടെയായിരുന്നു അന്ത്യം. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ പൗവ്വത്തിൽ. മുൻ ഇന്‍റർ ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്നു.



  • മുംബൈ: ബോളിവുഡിലെ മുതിർന്ന നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു. 71 വയസായിരുന്നു. സഹോദരന്‍ ഗണേഷ് ഖാഖറാണ് സമീറിന്‍റെ മരണം സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങള്‍ തകരാറിലായതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.


    ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും നടനുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഗണേഷ് അറിയിച്ചു. ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നും ഗണേഷ് വ്യക്തമാക്കി. മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങളും നടനെ അലട്ടിയിരുന്നു. വെന്‍റിലേറ്ററിലായിരിക്കെ പുലര്‍ച്ചെ 4.30 യോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഗണേഷ് കൂട്ടിച്ചേര്‍ത്തു.


    നുക്കഡ്, സര്‍ക്കസ് എന്നീ ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ താരമാണ് സമീര്‍. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെ വേഷവും സണ്‍ഫ്‌ലവര്‍ എന്ന വെബ് സീരിസിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി താരങ്ങളും ആരാധകരും നടന്‍റെ മരണത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് രംഗത്തെത്തി.




  • കാസർഗോഡ്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കാസർഗോഡ് പെരിയ ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ്.



    മഹാകവി പി സ്മാരക യുവ കവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. 2005 ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.



    തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍ (കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികള്‍. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നഡ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.