16 May, 2017 10:21:58 PM


പബ്ലിക് സർവീസ് നിയമം ഭേദഗതി ചെയ്തു; പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടർ




ഹൈദരാബാദ്: റിയോ ഒളിമ്പിക്സിൽ ബാഡ്മിന്‍റണിൽ വെള്ളി നേടി രാജ്യത്തിന്‍റെ അഭിമാനം ഉയർത്തിപ്പിടിച്ച പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടർ. ആന്ധ്രപ്രദേശ് സർക്കാരാണ് കായികതാരത്തിന് ഡെപ്യൂട്ടി കളക്ടർ സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നത്.


ഇന്ത്യക്ക് വേണ്ടി അഭിമാനാർഹമായ നേട്ടം കൈവരിച്ചതിന് പിന്നാലെ സിന്ധുവിന് ഐഎഎസ് റാങ്കിലുള്ള ജോലി ആന്ധ്ര സർക്കാർ നൽകുമെന്ന് വാർത്തകളുണ്ടായിരുന്നു. കായികതാരത്തിന് ഡെപ്യൂട്ടി കളക്ടർ സ്ഥാനം നല്കാനായി സംസ്ഥാന പബ്ലിക് സർവീസ് നിയമം ഭേദഗതി ചെയ്തു. ധനമന്ത്രി യാനമാല രാമകൃഷ്ണനുഡുവാണ് ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ഏകകണ്‌ഠേന പാസാക്കപ്പെട്ട ബിൽ പിന്നീട് ലെജിസ്ലേറ്റീവ് കൗൺസിലും അംഗീകരിച്ചു.


ഗവർണർ ഇഎസ്എൽ നരസിംഹൻ ബിൽ ഭേദഗതിയിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്. ആഴ്ചകൾക്കുള്ളിൽ തന്നെ സിന്ധുവിന് നിയമന ഉത്തരവ് ലഭിക്കും. റവന്യൂ ഡിവിഷണൽ ഓഫീസറായിട്ടായിരിക്കും നിയമനം. സംസ്ഥാന ധനകാര്യമന്ത്രി യാനമാല രാമകൃഷ്ണനുഡു ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിൽ ഭാരത് പെട്രോളിയം കോർപ്പറേഷനിൽ അസിസ്റ്റന്‍റ് മാനേജരാണ് നിലവിൽ സിന്ധു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K