09 April, 2017 09:06:58 PM


മലയാള സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു


കൊച്ചി (9/4/2017): പ്രശസ്ത മലയാള സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു. ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ആലക്കാട്ട് നാരായണമേനോന്‍റെയും മാതാവ് പാറുക്കുട്ടി അമ്മയുടേും മകനായി 1930 ജൂണ്‍ 15-ന് തൃശൂര്‍ ജില്ലയിലെ വടമയില്‍ ജനിച്ചു. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ മലയാള സാഹിത്യത്തിൽ എം.എ. ബിരുദം ഒന്നാം റാങ്കോടെ നേടി. ഏറെക്കാലം ഗവൺമെന്‍റ് കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിവിധ കോളേജുകളിൽ ലക്‌ചറർ, പ്രൊഫസർ എന്നീ നിലകളിൽ ജോലി ചെയ്തു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നാണ് വിരമിച്ചത്.

സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്‍റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഓടക്കുഴൽ പുരസ്ക്കാരം നൽകുന്ന ഗുരുവായൂരപ്പൻ ട്രസ്റ്റിന്‍റെ സെക്രട്ടറിയാണ്. 1996 മുതൽ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായി ജോലി ചെയ്തിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഭദ്ര മകളാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യപ്രവർത്തക ബെനിഫിറ്റ്‌ ഫണ്ട്‌ അവാർഡ്‌, പത്മപ്രഭാപുരസ്‌കാരം, സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവക്ക് അർഹനായിട്ടുണ്ട്. മഹാകവി ജി. ശങ്കരക്കുറുപ്പിന്‍റെ മകളായ രാധയെയാണ് വിവാഹം കഴിച്ചത്. മുൻ ഡെപ്യൂട്ടി മേയർ ഭദ്ര മകളാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K