29 March, 2017 12:22:33 PM


അഞ്ജുവിനെത്തേടി ഒളിമ്പിക് മെഡലെത്താൻ സാധ്യത



ദില്ലി: ഒളിമ്പിക് അത്‌ലറ്റിക്‌സില്‍ മലയാളി താരം അഞ്ജു ബോബി ജോര്‍ജിനെത്തേടി മെഡലെത്താൻ സാധ്യത. ഏതന്‍സില്‍ വനിതാ ലോംഗ്ജമ്പില്‍ മെഡല്‍ നേടിയ ആദ്യ സ്ഥാനക്കാരായ മൂന്ന് താരങ്ങളും പിന്നീട് മറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ മരുന്നടിക്ക് പിടിക്കപ്പെട്ടതോടെയാണ് അഞ്ജുവിനെത്തേടി മെഡലെത്താനുള്ള പ്രതീക്ഷ ഉയർന്നത്. 2004 ഏതന്‍സ് ഒളിമ്പിക്‌സിൽ അഞ്ജുവിന് ലഭിച്ച അഞ്ചാം സ്ഥാനമാണ് വെള്ളി മെഡലാവുക.



ആദ്യ മൂന്ന് സ്ഥാനക്കാരായ റഷ്യയുടെ തതാന്യ ലെബഡേവയും ഇറിന സിമാഗിനയും തത്യാന കൊട്ടോവയും അയോഗ്യരാക്കപ്പെട്ടാല്‍ അന്നത്തെ നാലും അഞ്ചും ആറും സ്ഥാനം നേടിയ ഓസ്‌ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംപ്‌സണ് സ്വര്‍ണവും അഞ്ജുവിന് വെള്ളിയും ബ്രിട്ടന്റെ ജെയ്ഡ് ജോണ്‍സണ് വെങ്കലവും ലഭിക്കും. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് അഞ്ജു.


നിരോധിക്കപ്പെട്ട സ്റ്റിറോയ്ഡ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ലെബെഡേവയില്‍ നിന്ന് ബെയ്ജിങ് ഒളിമ്പിക്‌സില്‍ നേടിയ വെള്ളി മെഡല്‍ തിരിച്ചുവാങ്ങിയിരുന്നു. 2012ല്‍ മരുന്നടിക്ക് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏതന്‍സിലെ വെള്ളി മെഡല്‍ ജേതാവ് ഐറി സിമഗിനയ്ക്ക് ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ഏതന്‍സിലെ വെങ്കല മെഡല്‍ ജേതാവ് കൊട്ടോവയില്‍ നിന്ന് 2005ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ മെഡലുകള്‍ തിരിച്ചുപിടിച്ചിരുന്നു.


താരങ്ങൾക്കെതാരയ നടപടികൾ കണക്കിലെടുത്ത് ഇന്ത്യയും ആസ്‌ട്രേലിയയും ബ്രിട്ടണും സംയുക്തമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം. ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ച് പരാതി നല്‍കുമെന്ന് അഞ്ജുവിന്‍റെ പരിശീലകന്‍ റോബര്‍ട്ട് ബോബി ജോര്‍ജ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K