15 December, 2016 12:03:43 PM


നോട്ട് നിരോധനത്തില്‍ കര്‍ണാടക ആര്‍.ടി.സിക്ക് നഷ്ടം 15 കോടി


ബംഗളൂര്‍:  നോട്ട് നിരോധനത്തിന് ശേഷം കഴിഞ്ഞ ഒരു മാസംകൊണ്ട് കര്‍ണാടക ആര്‍.ടി.സിക്ക് ഉണ്ടായത് 15 കോടിയിലധികം രൂപയുടെ നഷ്‌ടം. പ്രതിസന്ധി പരിഹരിക്കാന്‍ ദീര്‍ഘദൂര ബസുകളുടെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ കെ.എസ്.ആര്‍.ടി.സി, കാര്‍ഡ് സ്വൈപിങ് മെഷീനുകള്‍ സ്ഥാപിച്ചു. യാത്രക്കാര്‍ക്കായി ഉടന്‍ ഈ വാലറ്റ് തുടങ്ങുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി രാജേന്ദര്‍ കടാരിയ പറഞ്ഞു.


500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം വലിയ പ്രതിസന്ധിയാണ് കര്‍ണാടക എസ്.ആര്‍.ടി.സി നേരിടുന്നത്. പ്രതിദിന കളക്ഷനില്‍ 50 ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടായെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. അതായത് പ്രതിദിന വരുമാനത്തില്‍ 18 മുതല്‍ 20 ശതമാനത്തിന്റെ ഇടിവ്. ചില്ലറ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തിനകത്തെ പല സര്‍വ്വീസുകളും നിര്‍ത്തിവെക്കാനും ഒരുവേള കെ.എസ്.ആര്‍.ടി.സി നിര്‍ബന്ധിതമായി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ദീര്‍ഘദൂര ബസുകളുടെ റിസര്‍വേഷനായി ശാന്തിനഗര്‍ ഉള്‍പ്പെടെയുള്ള ബസ് സ്റ്റേഷനുകളില്‍ കെ.എസ്.ആര്‍.ടി.സി സ്വൈപിങ് മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.


ഈ വാലറ്റ് പദ്ധതി ഉടന്‍ തുടങ്ങാനാണ് കെ.എസ്.ആര്‍.ടി.സി പദ്ധതിയിടുന്നത്. യാത്രക്കാര്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് ടിക്കറ്റെടുക്കാം. കെ.എസ്.ആര്‍.ടി.സി സ്മാര്‍ട് കാര്‍ഡും ഉടന്‍ തുടങ്ങും. ഇതോടൊപ്പം ദീര്‍ഘദൂര ബസുകളിലെ കണ്ടക്ടര്‍മാര്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നല്‍കി ടിക്കറ്റെടുക്കാവുന്ന സംവിധാനവും നടപ്പിലാക്കും.


ബംഗളുരു നഗരത്തിനുള്ളില്‍ സര്‍വ്വീസ് നടത്തുന്ന ബി.എം.ടി.സി ബസുകള്‍ നോട്ട് നിരോധന പ്രതിസന്ധി തരണം ചെയ്യാന്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന സ്മാര്‍ട് കാര്‍ഡുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K