03 December, 2016 02:57:43 PM


ജൻധൻ അക്കൗണ്ടുകളിൽ അനധികൃത നിക്ഷേപം കണ്ടെത്തിയതായി ഇൻകം ടാക്സ്



ദില്ലി: ജൻധൻ അക്കൗണ്ടുകളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയെന്ന് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റ്. നോട്ട് പിൻവലിക്കലിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനമുള്ള ജൻധൻ അക്കൗണ്ടുകളിൽ പരിശോധന നടത്തിയപ്പോഴാണ് 1.64കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയത്.


നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ച നവംബർ 8 മുതൽ 23 വരെ ദിവസങ്ങളിൽ ജൻധൻ അക്കൗണ്ടികളിൽ നടന്ന ഇടപാടുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഈ ദിവസങ്ങളിൽ അക്കൗണ്ടുകളിലേക്ക് വലിയ തോതിലുള്ള നിക്ഷേപം വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 21,000 കോടി രൂപ ഈ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഒരു ജൻധൻ അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 50,000മാണ്.


കൊൽക്കൊത്ത, മിഡ്നാപൂർ, ബിഹാർ, കൊച്ചി, വാരാണാസി എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലാണ് സംശയകരമായ രീതിയിലുള്ള ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ നിന്നാണ് 1.64 കോടി രൂപയുടെ ഉറവിടം വ്യക്തമാക്കാത്തതും ടാക്സ് അടക്കാത്തതുമായി  പണം കണ്ടെത്തിയിട്ടുള്ളത്. ബിഹാറിൽ ജൻധൻ അക്കൗണ്ടികളിൽ നിന്ന് 40 ലക്ഷത്തോളം രൂപ ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. ആറ് നഗരങ്ങളിലെ അക്കൗണ്ടുകളിൽ പരിശോധന നടന്നുവരികയാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K