07 November, 2016 12:54:12 AM


'സ്വാമി ശരണം': പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനായിരിക്കണം



സ്വാ കാരോച്ചാര മാത്രേണ

സ്വാകാരം ദീപ്യതേ മുഖേ


മകാരാന്ത ശിവം പ്രോക്തം


ഇകാരം ശക്തി രൂപ്യതേ


സ്വാമി ശരണ'ത്തിലെ `സ്വാ' എന്ന പദം ഉച്ചരിക്കുന്ന മാത്രയിൽ പരബ്രഹ്മത്താൽ തിളങ്ങുന്ന `ആത്മ'ബോധം തീർഥാടകന്റെ മുഖത്തു പ്രതിഫലിക്കണം. `മ' സൂചിപ്പിക്കുന്നത്‌ ശിവനേയും `ഇ' ശക്തിയേയുമാണ്‌. രണ്ടുംകൂടി ചേർന്ന്‌ `മി' ആകുമ്പോൾ 'ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുൻപറഞ്ഞ `സ്വാ'യോടൊപ്പം ചേർന്നു തീർഥാടകന്‌ ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ 'സ്വത്വ'ത്തിന്റെയും `പരമാത്മാ'വിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.


ശം ബീജം ശത്രുസംഹാരം

രേഫം ജ്ഞാനാഗ്‌നി വാചകം

ണകാരം സിദ്ധിതം ശാന്തം

മുദ്രാ വിനയ സാധനം.


`ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ' ഉച്ചാരണ മാത്രയിൽ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്‌. അഗ്‌നിയെ ജ്വലിപ്പിക്കുന്ന `ര' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. `ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനിൽ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്‌. പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനായിരിക്കണം എന്നും അവൻ അഹങ്കാരത്തെ നിലനിർത്താത്തവൻ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K