14 September, 2016 08:19:00 PM


കെഎസ്‌ആര്‍ടിസി ഡ്രൈവറെ നടി മിത്രാകുര്യന്‍ മര്‍ദ്ദിച്ചത് മദ്യപിച്ച്‌ ലവലില്ലാതെ



കൊച്ചി: പെരുമ്പാവൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ വച്ച്‌ ഡ്രൈവര്‍ രാംദാസിനെ മര്‍ദ്ദിച്ച നടി മിത്രാ കുര്യന്‍ കണക്കറ്റ് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്. സംഭവസമയത്ത് മിത്രാകുര്യനോടൊപ്പം ഉണ്ടായിരുന്നത് മാതാപിതാക്കളോ ബന്ധുക്കളോ അല്ലായിരുന്നെന്നും മിത്രാ കുര്യന്റെ പുരുഷസുഹൃത്തുക്കളായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മിത്രാ കുര്യനെ രക്ഷിക്കാന്‍ സിനിമാരംഗത്തെ ഉന്നതര്‍ രംഗത്തിറങ്ങിയതായും വാര്‍ത്തയുണ്ട്.


മര്‍ദ്ദനമേറ്റ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ രാംദാസിനെ കേസില്‍ നിന്നും പിന്‍വലിപ്പിക്കാന്‍ സിനിമാരംഗത്തെ ഒരു പ്രമുഖ നിര്‍മ്മാതാവ് ശ്രമിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. അതിനിടെ, സംഭവത്തില്‍ മിത്രാ കുര്യനും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ ഐപിസി സെക്ഷന്‍ 447, 294.ബി എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. കെഎസ്‌ആര്‍ടിസി കോമ്പൗണ്ടില്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ലെന്നിരിക്കേ മിത്രയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ ബസ് സ്റ്റാന്റില്‍ കയറ്റിയതിനാണ് ഇവര്‍ക്കെതിരെ നടപടി. മൂന്ന് മാസം വരെ തടവും അഞ്ഞൂറ് രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.


കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നടി മിത്രാ കൂര്യനും മൂന്നു പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ അകാരണമായി കയ്യേറ്റം ചെയ്യുകയായിരുന്നെന്നാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പരാതി. നടിയ്ക്കൊപ്പം ഹോണ്ടാ സിറ്റി കാറിലെത്തിയ യുവാക്കള്‍ ബസ് ഡ്രൈവറെ പിടിച്ചിറക്കി ഇഷ്ടിക കൊണ്ടും ഇടിച്ചുവത്രേ. പരിക്കേറ്റ തിരുവമ്പാടി ഡിപ്പോയിലെ കണ്ടക്ടര്‍ രാമദാസന്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികത്സയിലാണ്. നടി തന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച്‌ തള്ളിയെന്നും പുലഭ്യം പറഞ്ഞെന്നും കാണിച്ച്‌ പെരുമ്പാവൂര്‍ ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എ വിജയന്‍ ഞായറാഴ്ച തന്നെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.


അതേ സമയം തങ്ങളുടെ വാഹനത്തില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് കാണിച്ച്‌ മിത്രാ കുരിയനും സംഘവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. വാഹനം നിര്‍ത്താതെ പോയതിനെ ചോദ്യംചെയ്യുകയാണ് ചെയ്തതെന്നും അല്ലാതെ മറ്റ് ആരോപണങ്ങള്‍ എല്ലാം ശരിയല്ലെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ രാംദാസ് പറയുന്നത് ഇങ്ങനെ - വൈകിട്ട് 5.20 ആയിക്കാണും. താന്‍ ഡീസല്‍ നിറയ്ക്കാന്‍ വണ്ടി പെരുമ്പാവൂര്‍ സ്റ്റാന്റിലെ പമ്ബിന്റെ ഭാഗത്തേക്ക് മാറ്റുകയായിരുന്നു. ഈ സമയം പിന്‍തുടര്‍ന്നെത്തിയ വെള്ള ഹോണ്ടാസിറ്റി വണ്ടിയുടെ മുന്നില്‍ കയറ്റി നിര്‍ത്തി. കാറില്‍ നിന്നിറങ്ങിയ രണ്ടു പുരുഷന്മാര്‍ ഡോര്‍ തുറന്ന് അസഭ്യവര്‍ഷത്തോടെ തന്നെ സീറ്റില്‍നിന്നും വലിച്ചു താഴേക്കിട്ടു. ഇഷ്ടികപോലെ തോന്നിക്കുന്ന എന്തോ സാധനം കൊണ്ട് ഇടിക്കുകയും ചെയ്തു.


ഇതിനിടയില്‍ ബസിലെ യാത്രക്കാരും കാഴ്ചക്കാരും പ്രശ്നത്തിലിടപെട്ടെങ്കിലും ഇവരെയും നടിയും കൂട്ടരും ശകാരംകൊണ്ടുമൂടി. ഒടുവില്‍ പെരുമ്പാവൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും അറിയിച്ചതനുസരിച്ച്‌ പൊലീസ് സ്ഥലത്തെത്തിയപ്പോഴും നടിയും കൂട്ടരും ഉഗ്രന്‍ ഫോമിലായിരുന്നു. അവരോട് സ്റ്റേഷനിലേക്കെത്താന്‍ ആവശ്യപ്പെട്ട് പൊലീസ് തിരിച്ചുപോയി ശരീരമാസകലം വേദനയനുഭവപ്പെട്ടിരുന്നതിനാല്‍ താന്‍ ആശുപത്രിയിലേക്ക് പോന്നു. പരിശോധിച്ച ഡോക്ടര്‍ അഡ്മിറ്റുചെയ്യുകയും ചെയ്തു. എന്നാല്‍, താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കൊപ്പം അച്ഛനും ഉണ്ടായിരുന്നുവെന്നും നടി പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K