02 September, 2016 06:26:58 PM


നഗ്നത പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം



പാലക്കാട് : സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ ശ്രീജിത്തിന്  ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയ്ക്കും രണ്ട് ആള്‍ ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്.
 
കഴിഞ്ഞ ദിവസം ചൈല്‍ഡ്ലൈനും ഒറ്റപ്പാലം പൊലീസും ചേര്‍ന്ന് പരാതിക്കാരായ സ്കൂള്‍കുട്ടികളില്‍ നിന്ന് മൊഴിയെടുത്തിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്സോ) നിയമപ്രകാരമാണ്  ശ്രീജിത്ത്  രവിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. 
 
പാലക്കാട് പല്ലശ്ശനയിലെ മീന്‍കുളത്തി ക്ഷേത്രത്തിന് സമീപത്തെ ലൊക്കേഷനില്‍ നിന്ന് ഇന്നലെയാണ് ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒറ്റപ്പാലം എസ്ഐ ആദംഖാന്റെ നേതൃത്വത്തിലുളള സംഘമാണ് ശ്രീജിത്ത് രവിയെ കസ്റ്റഡിയിലെടുത്തത്. ആഗസ്ത് 27നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രെെവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയുമായിരുന്നുവെന്നാണ് പരാതി.

കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഈ നമ്പര്‍ കാര്‍ ശ്രീജിത്ത് രവിയുടേതാണെന്ന് ഒറ്റപ്പാലം പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് പൊലീസിനെ ഇക്കാര്യം അറിയിച്ചതായും ശ്രീജിത്ത് രവി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K