12 August, 2022 07:42:56 PM


കരൂരിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലചെയ്ത സംഭവം: രണ്ടു പേർ അറസ്റ്റിൽ



പാലാ: കരൂരിൽ സുനീഷ് എന്ന യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. നെച്ചിപ്പുഴൂർ   വട്ടക്കാനത്തിൽ വീട്ടിൽ മോഹനൻ മകൻ അജിത്ത് (30)ളാലം നെച്ചിപ്പുഴൂർ കൈത്തുംകര വീട്ടിൽ  ദേവൻ മകൻ അനീഷ് എന്ന് വിളിക്കുന്ന വിനീത് ( 38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം  പ്രതികൾ ഇരുവരും കരൂർ പഞ്ചായത്ത് വക രാജീവ് നഗർ ടി വി സെന്ററിൽ ഇരുന്നു മദ്യപിക്കുകയും ഇത് കണ്ടുകൊണ്ട് വന്ന സുനീഷ് ഇവരോട് ഇവിടെയിരുന്ന് മദ്യപിക്കാൻ പാടില്ല എന്ന് പറയുകയും തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഇതിനുശേഷം വീട്ടിലേക്ക് പോയ സുനീഷിനെ വീട്ടിൽ കയറി വലിച്ചിറക്കി വിറക് കമ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു. 

ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആദ്യം പാലാ ജനറൽ ആശുപത്രിയിലും ശേഷം പരിക്ക് കഠിനമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണമടഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയും  കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ ചിങ്ങവനം പാത്താമുട്ടത്തു നിന്നും  പിടികൂടുകയായിരുന്നു. പാലാ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, പാലാ എസ്.എച്ച്.ഓ കെ പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി,സിപിഒ മാരായ രഞ്ജിത്ത്, ജോഷി മാത്യു,ജോജി ജോസഫ്, ജോസ് സ്റ്റീഫൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K