10 August, 2022 06:03:40 PM


'മൃതദേഹം കിണറ്റില്‍ നിന്നെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോഴും സഹപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിരുന്നില്ല' - എസിപി



തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവത്തിന് പിന്നാലെ കേസ് അന്വേഷിച്ച എസിപി ഡി.കെ പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്‍റെ ഭാര്യ മനോരമ(68)യാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതി ആദം അലിയെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് പിടികൂടിയിരുന്നു. 

കൊല്ലപ്പെട്ട മനോരമയും ഭര്‍ത്താവ് ദിനരാജും കോളേജീയറ്റ് വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ടുമാരായിരുന്നു. പൃഥ്വിരാജ് പൊലീസില്‍ ചേരുന്നതിന് മുന്‍പ് ഇതേ വകുപ്പില്‍ ഇവര്‍ക്കൊപ്പം ആറ് വര്‍ഷം ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് എസ്.ഐയായി സെലക്ഷന്‍ കിട്ടിയതും അസിസ്റ്റന്റ് കമ്മീഷണറായതും. വീട്ടമ്മയെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ പൃഥ്വിരാജിന്‍റെ നേതൃത്വത്തിലാണ് അയല്‍വീട്ടിലെ കിണറ്റിലടക്കം പരിശോധിച്ചതും രാത്രിയോടെ മൃതദേഹം കണ്ടെടുത്തതും. എന്നാല്‍ മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോളൊന്നും ഇത് തന്‍റെ സഹപ്രവര്‍ത്തകയാണെന്ന കാര്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നത്. 

പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

"കേശവദാസപുരത്തിന് സമീപം മനോരമ എന്ന വീട്ടമ്മയുടെ ദാരുണ കൊലപാതകം നാടിനെയാകെ നടുക്കിയ ഒരു ദുരന്തമായിരുന്നല്ലോ. കഴക്കൂട്ടം Acp ലീവിലായിരുന്നതിനാൽ ആ സബ് ഡിവിഷന്‍റെ കൂടി ചുമതല നൽകിയിരുന്നതിനാൽ വീട്ടമ്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. രാത്രിയോടെ തൊട്ടടുത്ത സ്ഥലത്തെ കിണറ്റിൽ നിന്നു ഫയർഫോഴ്സ് വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ  ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റി വിടാനുമൊക്കെ  മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല ......... സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്ന അതെന്ന്. പ്രിയപ്പെട്ട ദിനരാജണ്ണന്‍റെ സഹധർമ്മണ്ണിയുടെതായിരുന്നുവെന്ന്....... SI ആകുന്നതിന് മുമ്പ് 6 വർഷം കോളെജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ  ഒരേ ഓഫീസിൽ അടുത്ത സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും ....... 2003 ൽ ഡിസി ഓഫീസിൽ നിന്നു പോലീസിൽ വന്നതിനു ശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല. ഒരേ ഓഫീസിൽ അത്ര അടുത്ത സഹപ്രവർത്തകരായിരുന്നിട്ടും 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല ....... കാലമേല്പിച്ച ഓർമ്മക്ഷതങ്ങളാണോ ....... നിർവ്വഹിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ നിർവ്വികാരത കൊണ്ടാണോ ....... ഒരിക്കലും പ്രതീക്ഷിക്കാത്ത  സഹചര്യമായതുകൊണ്ടാണോ .......      മനപൂർവ്വമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്കകൾ അപരിഹാരമായ തെറ്റ് തന്നെയാണ്.
മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരിക്കുവാൻ മാത്രമേ കഴിയൂ.......മാപ്പ്.  ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ്  .........  അതോടൊപ്പം ദിനരാജണ്ണനെ നേരിട്ട് കണ്ട്അനുശോചനം അറിയിച്ചിരുന്നു ....... ഇതൊക്കെ അപൂർണ്ണവും അപരിഹാരശ്രമവുമാണെന്ന തിരിച്ചറിവോടെ .........  അശ്റു പൂക്കളർപ്പിക്കുന്നു ......."          


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K