08 August, 2022 04:23:33 PM


റോഡുകളെ കൊല നിലങ്ങൾ ആക്കാനാവില്ല; ഒരാഴ്ചയ്ക്കകം കുഴിയടക്കണം - ഹൈക്കോടതി



കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ മരിക്കാൻ വിട്ട് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറ‍ഞ്ഞു. കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകൾ ഇന്ത്യയിൽ മറ്റൊരിടത്തുമില്ലെന്നും ഹൈക്കോടതി വിമർശിച്ചു.

റോഡുകളെ കൊല നിലങ്ങൾ ആക്കാൻ അനുവദിക്കാൻ കഴിയില്ല. ഓരോ തവണ ദുരന്തമുണ്ടാകുമ്പോഴും കോടതിക്ക് ഉത്തരവിറക്കാൻ കഴിയില്ല. റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തമാണ്. ഇത് തടയാൻ ജില്ലാ കലക്ടർമാർ കൃത്യമായി ഇടപെടൽ നടത്തണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ പരി​ഗണിക്കവെ ആയിരുന്നു കോടതിയുടെ വിമർശനം

എന്നാൽ കരാർ കമ്പനികൾക്കാണ് ഉത്തരവാദിത്തമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വാദിച്ചു. തുടർന്ന് കരാർ സംബന്ധിച്ച രേഖകൾ ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ എൻഎച്ച്എഐയ്ക്ക് നിർദേശം നൽകി. കൂടാതെ ദേശീയപാതകൾ ഒരാഴ്ചയ്ക്കകം ശരിയാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഈ മാസം 19ന് ഹർജികൾ വീണ്ടും പരിഗണിക്കും.

90 കിലോമീറ്റർ വേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. കുഴി കാരണം ജനങ്ങൾ മരിക്കുന്നു. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുന്നു. എന്നിട്ടും ജില്ലാ കലക്ടർമാർ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും കോടതി ചോദിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നിയമത്തിൽ പിഴ അടക്കം വ്യവസ്ഥയുണ്ടല്ലോ. മോട്ടോർ വാഹന നിയമത്തിലും വ്യവസ്ഥകളുണ്ട്. ദേശീയ പാതകളിൽ അടക്കം ബാധകമാകുന്ന വ്യവസ്ഥകൾ ഉണ്ട്. എന്നിട്ടും ഈ അപകടങ്ങൾക്ക് എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

ദുരന്തങ്ങളിൽ ഇടപെടാനാണ് കലക്ടർമാർ. നടപടിയെടുക്കാൻ ജനങ്ങൾ മരിക്കുന്നത് വരെ നോക്കിയിരിക്കുകയാണോ ജില്ലാ കലക്ടർമാർ. ദുരന്തമുണ്ടായ ശേഷമാണ് എറണാകുളം ജില്ലാ കലക്ടറുടെ ഇടപെടലുണ്ടായത്. ഒരു ദുരന്തമുണ്ടാകും എന്ന് ബോധ്യപ്പെട്ടാൽ മുൻകൂട്ടി തന്നെ നടപടിയെടുക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. മഴയെ കുറ്റപ്പെടുത്തുന്നതിനേയും കോടതി രൂക്ഷമായി വിമർശിച്ചു.

രാജ്യത്ത് കേരളത്തിൽ മാത്രമല്ല ദേശീയ പാതകൾ ഉള്ളത്. രാജ്യമൊട്ടാകെയുണ്ട്. ഇനി എത്ര പേരെ മരിക്കാൻ വിടാനാണ് പോകുന്നത് ? മരിച്ചവരുടെ കുടുംബം എന്ത് ചെയ്യണമെന്നും കോടതി ആരാഞ്ഞു. അവസാനത്തെ കുഴി അടയ്ക്കും വരെ കുഴിയടയ്ക്കൽ പ്രവർത്തനം തുടരണമെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയോട് ഹൈക്കോടതി നിർദേശിച്ചു. പൊതുമരാമത്ത് വകുപ്പിനെയും കക്ഷിയാക്കുന്നത് ഹൈക്കോടതി പരാമർശിച്ചു.

14 ജില്ലാ കലക്ടർമാർ എന്ത് നടപടിയാണ് എടുത്തത്. ദേശീയപാതയുടെ കാര്യം മാത്രമല്ല. മറ്റ്‌ റോഡുകളിലും പ്രശ്നമുണ്ട്. കൊടുങ്ങല്ലൂർ ബൈപാസിലെ പ്രശ്നം നേരിട്ട് അനുഭവിച്ചതാണെന്നും കോടതി പരാമർശിച്ചു. എൻഎച്ച്എഐ തിരുവനന്തപുരം റീജിയണൽ ഓഫിസറെ കേസിൽ കക്ഷിയാക്കി. നെടുമ്പാശേരി സംഭവത്തിൽ അന്വേഷണം നടക്കുന്നതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും സർക്കാർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K