02 August, 2022 03:34:15 PM


കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കില്ല; ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍



കൊച്ചി: കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജൂണ്‍ മാസത്തെ ശമ്പളം നല്‍കാന്‍ 50 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 


കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പലവട്ടം വ്യക്തമാക്കിയിരുന്നു. മാനേജ്‌മെന്റാണ് ശമ്പളം നല്‍കേണ്ടതെന്നും സര്‍ക്കാര്‍ 50 കോടി രൂപ നല്‍കിയെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ ഓണക്കാലത്തെ പരമാവധി പ്രയോജനപ്പെടുത്താനാണ് കെഎസ്ആര്‍ടിസി തയാറെടുക്കുന്നത്.


ഓണക്കാലമായതിനാല്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഫഌ്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തരവിറക്കി. എ സി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.


എ സി ബസുകളുടെ ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കും ഓണക്കാലത്ത് ഈടാക്കും. എക്‌സ്പ്രസ്, ഡീലക്‌സ് ബസുകള്‍ക്കും ഫ്‌ലക്‌സി ചാര്‍ജ് ഈടാക്കും.ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 25 അധിക ഷെഡ്യൂളുകളും കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K