01 August, 2022 08:49:51 PM


കൊലപാതകശ്രമം: ആറ് യുവാക്കള്‍ മണിക്കൂറുകൾക്കുള്ളിൽ ചങ്ങനാശ്ശേരിയില്‍ അറസ്റ്റില്‍



ചങ്ങനാശ്ശേരി: കൊലപാതകശ്രമ കേസിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ  പിടികൂടി. ഫാത്തിമപുരം പാറേൽ കോളനി ഭാഗത്ത്  വെട്ടുകുഴിയിൽ വീട്ടിൽ ദേവസ്യാച്ചൻ മകൻ സിജോണി എന്നറിയപ്പെടുന്ന സിജോ സെബാസ്റ്റ്യൻ (28), തൃക്കൊടിത്താനം ആലുമൂട്ടിൽ വീട്ടിൽ  ജോസഫ് മകൻ നിധിൻ ജോസഫ് ആലുംമൂടന്‍  (35),  ചങ്ങനാശ്ശേരി ഫാത്തിമപുരം കോളനിഭാഗം പാറയിൽ വീട്ടിൽ  ദാമോദരൻ മകൻ അജേഷ് പി ദാമോദരൻ (31), ചങ്ങനാശ്ശേരി ഫാത്തിമപുരം കുന്നേക്കാട് ഭാഗത്ത് മലയിൽ പുതുപ്പറമ്പ് വീട്ടിൽ കുശൻ മകൻ സച്ചു കുശൻ (28),  ചങ്ങനാശ്ശേരി ഫാത്തിമപുരം കോളനി ഭാഗം പാറയിൽ വീട്ടിൽ ജോളിച്ചൻ മകൻ ബെസ്റ്റിൻ ജോളിച്ചൻ  (24),  കറുകച്ചാൽ കുരിശടി ഭാഗത്ത് ആര്യൻ കാല പുതുപ്പറമ്പിൽ വീട്ടിൽജയ്മോൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന ജയിത്ത് കുമാർ. ജെ (29) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

തൃക്കൊടിത്താനം അരമനക്കുന്ന് ഭാഗത്ത് മുഹമ്മദ് അഫ്സൽ എന്ന ആളെയാണ് ചങ്ങനാശ്ശേരി ഭാഗത്തു വച്ച് പ്രതികൾ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അഫ്സൽ കാര്‍  റെന്റിനു എടുത്തതുമായി ബന്ധപ്പെട്ടാണ് പ്രതികൾ അഫ്സലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം പ്രതികൾ ആറു പേരും കടന്നുകളയുകയും ഉടന്‍ തന്നെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും  മണിക്കൂറുകൾക്കകം തന്നെ പ്രതികളായ ആറു പേരെയും വിവിധ സ്ഥലങ്ങളിൽ നിന്നുമായി  പിടികൂടുകയായിരുന്നു. പ്രതികളിൽ സിജോ സെബാസ്റ്റ്യനും നിധിൻ ജോസഫ് ആലുംമൂടനും  മുൻപ് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ കൊലപാതക കേസുകളിൽ പ്രതികള്‍  ആയിട്ടുള്ളവരാണ്. ചങ്ങനാശ്ശേരി എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ് ഐ മാരായ ജയകൃഷ്ണൻ,സുനിൽ ആർ, എ. എ.എസ്.ഐ സിജു കെ സൈമൺ,  സി.പി.ഓ മാരായ അനിൽ പി. കുമാർ, തോമസ് സ്റ്റാൻലി, ജയ്മോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K