13 July, 2022 12:44:32 PM


മതിലും ഗേറ്റും തകർത്ത് കാർ വീട്ടിലേക്ക് ഇടിച്ചുകയറി; ഓടി എത്തിയ ഗൃഹനാഥന് മർദനവും



കൊല്ലം: നിയന്ത്രണം വിട്ട കാര്‍ ഗേറ്റും ചുറ്റുമതിലും തകര്‍ത്ത് വീട്ടിലെ കിടപ്പുമുറിയിലേക്ക് ഇടിച്ചു കയറി. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചതായും പരാതി. കിടപ്പുമുറിയുടെ ചുവരിന് തകരാർ സംഭവിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ എഴുകോണില്‍ സൗപര്‍ണ്ണികയില്‍ ബാബുരാജന്‍റെ വീട്ടിലേക്ക് കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് കാർ  ഇടിച്ചുകയറിയത്. രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചപ്പോഴാണത്രേ ബാബുരാജന് മര്‍ദനമേറ്റത്. 

ദേശീയപാതയിൽ എഴുകോൺ രണ്ടാലുംമുക്ക് കാരുണ്യ നഗറില്‍ ബിവറേജസ് ഷോപ്പിന് സമീപത്താണ് ഈ വീട്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഇടയ്ക്കിടം സ്വദേശികളായ ഗിരീഷ്, കിരണ്‍, പോച്ചംകോണം സ്വദേശി ഷിജു എന്നിവർക്ക് നിസാരമായ പരിക്കുകൾ സംഭവിച്ചു. കാര്‍ യാത്രികര്‍ മദ്യപിച്ചിരുന്നതായും ബാബുരാജൻ പറയുന്നു. സംഭവത്തിൽ എഴുകോൺ പൊലീസിൽ പരാതി നൽകിയതായും ഇദ്ദേഹം പറഞ്ഞു.

വീടിന് മുന്നിൽ പലചരക്ക് കട നടത്തുന്നയാളാണ് ഹൃദ്രോഗിയായ ബാബുരാജൻ. ഞായറാഴ്ച രാത്രി കട അടച്ചശേഷം വീട്ടിലേക്ക് വന്നതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. ഈ സമയം ബാബുരാജനും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാബുരാജന്‍റെ മകൾ കിടപ്പുമുറിയിലായിരുന്നു. കാർ വീടിന്‍റെ ഭിത്തിയിലേക്ക് ഇടിച്ചുകയറിയ പിന്നാലെ വീട്ടുടമ ഓടിയെത്തിയപ്പോൾ കാറിലുണ്ടായിരുന്നവർ ആക്രോശത്തോടെയാണ് എതിരേറ്റത്. 

അസഭ്യം പറഞ്ഞുകൊണ്ട് ബാബുരാജനെ മർദിച്ചു. ഇതിനിടെ ഓടിയെത്തിയ നാട്ടുകാർ ഇടപെട്ടതോടെ സ്ഥലത്ത് കൈയ്യാങ്കളിയുണ്ടായി. പിന്നീട് സ്ഥലത്തെത്തിയ എഴുകോൺ പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ജീപ്പിൽവെച്ച് പൊലീസുകാരെയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. കാറിൽ മദ്യകുപ്പികളും കഞ്ചാവ് ഉപയോഗിച്ച നീളമുള്ള ബീഡിയും ഉണ്ടായിരുന്നതായി ബാബുരാജൻ പറഞ്ഞു. സമീപത്തുണ്ടായിരുന്ന സഹോദരൻ സംഭവം അറിഞ്ഞ് ഓടിയെത്തിയിരുന്നു. ഇദ്ദേഹത്തെയും അക്രമികൾ മർദ്ദിക്കാൻ ശ്രമിച്ചതായി ബാബുരാജൻ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K