06 July, 2022 06:43:24 AM


പാലക്കാട് സ്വകാര്യ ആശുപത്രിയിൽ വീണ്ടും മരണം; ചികിത്സ പിഴവെന്ന് ആരോപണം



പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ യുവതി മരിച്ചു. കോങ്ങാട് ചെറപ്പറ്റ സ്വദേശിനി കാർത്തിക (27) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചത്.

ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. രാത്രി ഒമ്പത് മണിയോടെ മരണം നടന്നതായാണ് ലഭിക്കുന്ന വിവരം. മരണം ആശുപത്രി അധികൃതർ മറച്ചുവച്ചെന്നും അവർ ആരോപിച്ചു. കാർത്തികയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇതേ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരണപെട്ടത്. സംഭവത്തിൽ ദുരുഹതയുണ്ടെന്നു ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് ആശുപത്രി അധികൃതർക്കെതിരെ കേസ് എടുത്തിരുന്നു.

അതേസമയം, സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. കുഞ്ഞിന്‍റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയിരുന്നു. അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. അന്വേഷണം നേരിടാൻ തയാറാണെന്ന് അധികൃതർ അറിയിച്ചിരുന്നു. ഐശ്വര്യയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അമിത രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K