06 July, 2016 01:29:43 PM


ജാമ്യമില്ലാ കേസ് പ്രതിയെ അബ്ദുറബ്ബ് പോലീസ് സ്റ്റേഷനില്‍നിന്നും ഇറക്കികൊണ്ടുപോയി



മലപ്പുറം: ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് അറസ്റ്റുചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകനെ തിരൂരങ്ങാടി എംഎല്‍എയും മുന്‍ മന്ത്രിയുമായ പികെ അബ്ദുറബ്ബിന്റെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് സംഘം പോലീസ് സ്റ്റേഷനില്‍ ഇറക്കിക്കൊണ്ടുപോയി. ദളിത് സ്ത്രീയെ ജാതിപ്പേര് വിളിച്ച്‌ തടഞ്ഞുവച്ച കേസിലെ പ്രതിയായ യൂത്ത് ലീഗ് പ്രവര്‍ത്തകനായ ചാപ്പപ്പടി പടനകത്ത് മുജീബി (30)നെയാണ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍നിന്ന് എംഎല്‍എ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ഇറക്കിക്കൊണ്ടുപോയത്.


പെരുന്നാള്‍ ആഘോഷിക്കാനാണെന്ന് പറഞ്ഞാണ് എംഎല്‍എ പ്രതിയെ സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടു പോയത്. അടുത്ത ദിവസം ഹാജരാക്കാമെന്ന എംഎല്‍എയുടെ ജാമ്യത്തിലാണ് പ്രതിയെ നല്‍കിയതെന്നാണ് പോലീസ് ഭാഷ്യം. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരൂര്‍ ഡിവൈഎസ്പി സന്തോഷിന്റെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച വൈകിട്ട് പരപ്പനങ്ങാടിയില്‍നിന്നാണ് എസ്‌ഐ ജിനേഷ് മുജീബിനെ അറസ്റ്റുചെയ്തത്.


കഴിഞ്ഞ ഏപ്രില്‍ 25ന് ബീച്ചില്‍ കുടുംബസമേതം എത്തിയ നഗരസഭാംഗം മണ്ണാറയില്‍ സുമംഗലിയെ മുജീബ് തടഞ്ഞുവച്ച്‌ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചതാണ് കേസ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തക സീറ്റായ 40-ാം ഡിവിഷന്‍ പിടിച്ചെടുത്തതിലുള്ള രോഷമായിരുന്നു മുജീബിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമം. കൊന്നിട്ടാണെങ്കിലും ഉപതെരഞ്ഞെടുപ്പ് നടത്തി ഡിവിഷന്‍ പിടിച്ചെടുക്കുമെന്ന് ഭീഷണിയും ഉയര്‍ത്തിയിരുന്നു.


സംഭവത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും യുഡിഎഫ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുജീബിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ആദ്യം തയ്യാറായിരുന്നില്ല. പ്രതിയെ പിടിച്ചയുടന്‍ ലീഗുകാര്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ തടിച്ചുകൂടുകയായിരുന്നു. ലീഗുകാര്‍ അറിയിച്ചതനുസരിച്ച്‌ സ്റ്റേഷനിലെത്തിയ പികെ അബ്ദുറബ്ബ് മുജീബിനെ ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്ത കേസിലെ പ്രതിയെ വിട്ടുകൊടുത്തതില്‍ പോലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K