02 July, 2016 07:59:58 AM


കേരളം പനിചൂടില്‍; ആശങ്കയുണര്‍ത്തി ഡെങ്കിപനിയും എലിപനിയും മലേറിയയും



തിരുവനന്തപുരം: ജനത്തെ ആശങ്കപ്പെടുത്തുംവിധം സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ഒരാഴ്ചക്കിടെ 365 പേര്‍ക്ക് പനി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം കോഴിക്കോട് ഒഴികെ ജില്ലകളില്‍ 87 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമെന്നാണ് ലഭിക്കുന്ന വിവിരം. ഡിഫ്തീരിയ ഭീതിയിലാണ്ട മലപ്പുറത്ത് ഡെങ്കിയും പകര്‍ച്ചപ്പനിയും ഒപ്പം ഭീഷണിപരത്തുകയാണ്. സംസ്ഥാനത്ത് എലിപ്പനി 83പേരിലും മലേറിയ 56പേരിലും കണ്ടത്തെി. വെള്ളിയാഴ്ച 23 പേര്‍ക്ക് എലിപ്പനിയും 18 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇതിനിടെ വേനലില്‍ മാത്രം കണ്ടു വന്നിരുന്ന ചിക്കന്‍പോക്സ് വേനല്‍ ഒഴിഞ്ഞിട്ടും മാരകമായി പടരുന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്.


അതേസമയം, ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് നിരവധി മരണങ്ങളും സംഭവിക്കുന്നെന്നാണ് വിവിധ ആശുപത്രികളില്‍നിന്ന് ലഭിക്കുന്ന വിവരം. ഇക്കാര്യം ആരോഗ്യവകുപ്പ് വെളിപ്പടുത്തുന്നില്ല. ഒൗദ്യോഗിക സ്ഥിരീകരണമില്ലാത്തതാണ് കാരണമത്രെ. മെഡിക്കല്‍കോളജുകള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 13045 പേര്‍ പനിബാധിച്ച് ചികിത്സ തേടി.



തിരുവനന്തപുരത്ത് 18, കൊല്ലത്ത് 20, മലപ്പുറത്ത് 13, പത്തനംതിട്ട 11, കോട്ടയത്ത് ഏഴ്, ആലപ്പുഴ, കാസര്‍കോട് നാല്, എറണാകുളം, തൃശൂര്‍ മൂന്ന്, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 17 പേര്‍ക്കും ആലപ്പുഴയില്‍ മൂന്നുപേര്‍ക്കും തൃശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് എലിപ്പനിബാധ. മലേറിയ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലായി കണ്ടത്തെിയിട്ടുണ്ട്.


വെള്ളിയാഴ്ച സ്ഥിരീകരിച്ച 18 പേരില്‍ തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുവീതവും എറണാകുളത്ത് നാലുപേര്‍ക്കും തൃശൂരില്‍ അഞ്ചുപേര്‍ക്കും കാസര്‍കോട്ട് ആറുപേര്‍ക്കുമാണ് കണ്ടത്തെിയത്. ഒപ്പം വയറിളക്ക അനുബന്ധ രോഗങ്ങളും വര്‍ധിക്കുന്നതായാണ് കണക്കുകള്‍. വെള്ളിയാഴ്ച 3479 പേര്‍ വയറിളക്ക രോഗങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ചിക്കന്‍പോക്സ് 33 പേര്‍ക്കും മഞ്ഞപ്പിത്തം 28 പേര്‍ക്കും ടൈഫോയ്ഡ് എട്ടുപേര്‍ക്കും സ്ഥിരീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K