10 April, 2022 06:20:55 PM


എം.സി ജോസഫൈന്‍ അന്തരിച്ചു: മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറും



കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായിരുന്ന എം.സി ജോസഫൈന്‍ അന്തരിച്ചു. മൃതദേഹം എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കണമെന്ന്  നേരത്തെ ജോസഫൈന്‍  തീരുമാനിച്ചുറപ്പിച്ചിരുന്നു.

നിശ്ചയിച്ച പൊതു ദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം തിങ്കളാഴ്ച രണ്ട് മണിയോടെയാവും മൃതദേഹം നല്‍കുക.വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്.
പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് എ.കെ.ജി ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്ന ജോസഫൈന്‍ ഞായറാഴ്ച ഒരു മണിയോടെയാണ് മരിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള വളണ്ടിയര്‍ പരേഡിന് ശേഷം മൃതദേഹവുമായി പുറപ്പെടുന്ന ആംബുലന്‍സ് രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയിലേക്കെത്തിക്കും. 
മൃതദേഹത്തെ എം.സ്വരാജിന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ അനുഗമിക്കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായ ജോസഫൈന്‍ പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് ആയും ജിസിഡിഎ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K