13 March, 2022 04:14:14 PM


റോയ് വയലാറ്റ് കുറ്റം സമ്മതിച്ചു; അഞ്ജലി റിമദേവിനെ ചോദ്യം ചെയ്യും



കൊച്ചി: പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ഹോട്ടലിൽ ഇന്ന് തെളിവെടുപ്പ് നടത്തുമെന്നും റോയിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി അന്വേഷണം ഊർജിതമായി നടക്കുകയാണ്. കൂട്ടുപ്രതി അഞ്ജലി റിമ ദേവിനെ ചോദ്യം ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി.

നമ്പർ 18 പോക്‌സോ കേസ് പ്രതി റോയ് വയലാറ്റ് പൊലീസിൽ കീഴടങ്ങുന്നത് ഇന്ന് രാവിലെയാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങൽ.

വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്. ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാറ്റിനും സൈജു തങ്കച്ചനും പ്രതികളാണ്.

തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, മൂന്ന് മാസം കഴിഞ്ഞ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത് അതിന്റെ തെളിവാണെന്നുമാണ് പ്രതികൾ കോടതിയിൽ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ ആവർത്തിച്ചു. എന്നാൽ ഇത് കണക്കിലെടുത്തിരുന്ന കോടതി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു. അതേസമയം, കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K