06 March, 2022 01:55:43 PM


കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്ക് ലൈംഗികാതിക്രമം: മാപ്പ് പറഞ്ഞ് കണ്ടക്ടര്‍



കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്ക് ലൈംഗികാതിക്രമം. ശനിയാഴ്ച രാത്രി കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. സഹയാത്രികനാണ് മോശമായി പെരുമാറിയത്. കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ ഇടപെല്‍ ഉണ്ടായില്ലെന്നും വേദനിപ്പിച്ച് സംസാരിച്ചെന്നും മാനസികമായി തളര്‍ത്തിയെന്നും  അധ്യാപിക പറയുന്നു. 

കണ്ടക്ടര്‍ക്കെതിരെ സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യുവതി വ്യക്തമാക്കി. തനിക്ക് നേരെയുണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തില്‍ നിന്ന് മോചിതയായില്ലെന്നും അധ്യാപിക പറയുന്നു. കണ്ടക്ടര്‍ക്ക് എതിരായ ആരോപണം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വെച്ച് അധ്യാപികയെ പിന്‍സീറ്റില്‍ നിന്ന് ഒരാള്‍ ഉപദ്രവിക്കുകയായിരുന്നു. ഇതിനെതിരേ ഉറക്കെ ഇവര്‍ പ്രതികരിച്ചെങ്കിലും മറ്റ് യാത്രക്കാരില്‍ നിന്നോ കണ്ടക്ടറില്‍ നിന്നോ പിന്തുണ ലഭിച്ചില്ലെന്നാണ് പരാതി. 

സംഭവം വിവാദമായതോടെ തന്‍റെ ഭാഗത്തെ തെറ്റ് സമ്മതിച്ച് കണ്ടക്ടര്‍ രംഗത്തെത്തി. തുടക്കത്തില്‍ ഇടപെടാതിരുന്നത് തെറ്റായിപ്പോയെന്ന് കണ്ടക്ടര്‍ ജാഫര്‍ പ്രതികരിച്ചു. അക്രമിച്ചു എന്നു പറയുന്ന ആള്‍ മാപ്പ് പറയുകയും സീറ്റ് മാറി ഇരിക്കുകയും ചെയ്തു. വിഷയം അവസാനിച്ചു എന്ന് കരുതിയാണ് ഇടപെടാതിരുന്നത്. ആദ്യം തന്നെ ഇടപെടാതിരുന്നത് തെറ്റായി പോയി. വലിയ വിഷയമായി എടുക്കാത്തത് തന്‍റെ തെറ്റാണ്. മയക്കത്തിലായിരുന്നുവെന്നും യാത്രക്കാരിക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജാഫര്‍ പറഞ്ഞു.

അതേസമയം, ബസ് കണ്ടക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും സ്ത്രീ സുരക്ഷയെ കുറിച്ച് ധാരണയില്ലാതിരുന്നത് ദുഖകരമാണ്. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും, നീതി ലഭ്യമാക്കുമെന്നും പി സതീദേവി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ സൂപ്പർ ഡീലക്സ് ബസ്സിലായിരുന്നു സംഭവം.  ബസ്സിൽ തൃശൂരിനടത്ത് വെച്ചാണ് അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.  സുഹൃത്തിനൊപ്പം യാത്രയിലായിരുന്നു അധ്യാപിക. പരാതിപ്പെട്ടിട്ടും കണ്ടക്ടറും സഹയാത്രക്കാരും അനങ്ങിയില്ലെന്നും ആക്ഷേപം. കണ്ടക്ടറോട് പരാതി പറഞ്ഞിട്ട് ഒരു നടപടിയും എടുക്കാതായതോടെ അധ്യാപിക ഫേസ് ബുക്ക് ലൈവിലൂടെ ദുരനുഭവം വിവരിച്ചു.  സുഹൃത്തല്ലാതെ സഹയാത്രക്കാ‍ർ ആരും പ്രതികരിച്ചില്ല. ആശ്വസിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറോട്  കണ്ടക്ട‍‍ർ അത് വേണ്ടെന്ന് പറഞ്ഞുവെന്നും അധ്യാപിക പറഞ്ഞു. 

തുടർന്ന് വാഹനം നിർത്തിച്ച് ഹൈവേ പൊലീസിനെ സമീപിച്ചു. പൊലീസിടപെടലുണ്ടായപ്പോഴും ധിക്കാര പരമായിത്തന്നെയായിരുന്നു കണ്ടക്ടറുടെ പെരുമാറ്റമെന്നും യുവതി പറയുന്നു. യാത്രക്കാർ സഹകരിക്കാഞ്ഞതോടെ, നാട്ടിലെത്തി പൊലീസിനെ സമീപിക്കാമെന്നുറപ്പിച്ച് ഇവർ യാത്ര തുടരുകയായിരുന്നു. ഇതിനിടെ പ്രതി ബസ്സിൽ നിന്ന് ഇറങ്ങിപ്പോയി. പ്രശ്നം ഗൗരവത്തിലെടുക്കാതിരുന്നതിനാലാണ് പ്രതി രക്ഷപ്പെട്ടതെന്നും യുവതി ആരോപിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K