27 February, 2022 11:09:30 AM


ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് ശ്രമിച്ച ട്രാന്‍സ്ജെന്‍ഡറിന് ദാരുണാന്ത്യം: ബി.ഫാം വിദ്യാര്‍ഥികള്‍ ഒളിവില്‍



അമരാവതി: ബി.ഫാം വിദ്യാര്‍ഥികള്‍ അനധികൃതമായി നടത്തിയ ലിംഗമാറ്റ ശസ്‌ത്രക്രിയ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡറിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് നെല്ലൂരിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളായ മസ്‌താന്‍, ശിവ എന്നിവരാണ് ശസ്‌ത്രക്രിയ നടത്തിയത്. പ്രകാശം ജില്ലയിലെ ജരുഗുമല്ലി കാമേപ്പള്ളി ഗ്രാമത്തിലെ ബി ശ്രീകാന്ത് എന്ന അമൂല്യയാണ് (28) സംഭവത്തില്‍ മരിച്ചത്.

ജനനേന്ദ്രിയം നീക്കം ചെയ്‌തശേഷം കടുത്ത രക്തസ്രാവമുണ്ടായതാണ് മരണകാരണം. ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തെക്കുറിച്ച്‌ പൊലീസ് വിശദമാക്കിയതിങ്ങനെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതനായിരുന്നു ശ്രീകാന്ത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഭാര്യ അദ്ദേഹത്തെ പിരിഞ്ഞു.

നാല് വര്‍ഷം മുന്‍പ് തന്‍റെ വീടുവിട്ടിറങ്ങിയ അദ്ദേഹം ഓങ്കോള്‍ പ്രദേശത്ത് താമസമാക്കി. തുടര്‍ന്ന്, വിശാഖപട്ടണം സ്വദേശിയായ അശോക് എന്ന മൊണാലിസയുമായി ശ്രീകാന്ത് സൗഹൃദത്തിലായി. ആറ് മാസം മുന്‍പ് ഇരുവരും നെല്ലൂരിലെ ബി.ഫാം നാലാം വര്‍ഷ വിദ്യാര്‍ഥികളുമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു. മസ്‌താന്‍, ശിവ എന്ന വിദ്യാര്‍ഥികളുമായുള്ള ശ്രീകാന്തിന്‍റെയും മൊണാലിസയുടെയും ബന്ധം കാലക്രമേണ വളര്‍ന്നു.

ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്താന്‍ താത്‌പര്യമുണ്ടെന്നും അതിനായി മുംബൈയില്‍ പോവാന്‍ പദ്ധതിയുണ്ടെന്നും ശ്രീകാന്ത് ഇവരോട് പറയുകയുണ്ടായി. ഇതിന് ലക്ഷക്കണക്കിന് രൂപ ചെലവ് വരുമെന്ന് ശിവ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ ബി.ഫാം വിദ്യാര്‍ഥികളായ തങ്ങള്‍ കുറഞ്ഞ ചെലവില്‍ ശസ്‌ത്രക്രിയ ചെയ്‌ത് തരാമെന്ന് മസ്‌താനും ശിവയും ശ്രീകാന്തിന് ഉറപ്പുനല്‍കി. ഇത് വിശ്വസിച്ച്‌, ഫെബ്രുവരി 23ന് നെല്ലൂരിലെ ഒരു ലോഡ്‌ജില്‍ ശസ്‌ത്രക്രിയയ്‌ക്കായി മുറിയെടുത്തു.

24 -ാം തിയതി ശ്രീകാന്തിനെ ഓപ്പറേഷന് വിധേയമാക്കി. ജനനേന്ദ്രിയം നീക്കം ചെയ്‌തതോടെ കടുത്ത രക്തസ്രാവമുണ്ടാവുകയും നാഡിമിടിപ്പ് കുറയുകയുമുണ്ടായി. മരുന്നുകളുടെ അമിതോപയോഗവും മരണത്തിന് കാരണമായെന്നാണ് നിഗമനം. ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ച മസ്‌താനും ശിവയും മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ലോഡ്‌ജ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് വെള്ളിയാഴ്ച പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K