11 December, 2021 10:42:49 PM


വൃദ്ധനെ വെട്ടിനുറുക്കിയശേഷം മൃതദേഹാവശിഷ്ടങ്ങള്‍ക്കരികെ മയങ്ങിക്കിടന്ന് യുവതി



കറാച്ചി: പാകിസ്താനില്‍ വയോധികനെ യുവതി വെട്ടിക്കൊലപ്പെടുത്തി. കറാച്ചിയിലെ സദ്ദാറില്‍  ഒരു പഴയ അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിലെ ഫ്ലാറ്റിലാണ് 45 വയസുള്ള യുവതി 70-കാരനെ വെട്ടിക്കൊലപ്പെടുത്തിയത്. അപ്പാര്‍ട്ട്മെന്‍റിലെ ഒരു ഫ്ലാറ്റിന് സമീപം മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ഫ്‌ളാറ്റിന്റെ  വാതില്‍ തുറന്ന് അകത്തുകടന്ന പൊലീസ് സംഘം ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ട്. ഒരു യുവതി ഫ്‌ളാറ്റിനുള്ളില്‍ മയങ്ങിക്കിടക്കുന്നു, ഇവരുടെ സമീപത്തായി  വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു.

പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ സംഭവം കൊലപാതകമാണെന്നും, കൊല നടത്തിയത് യുവതിയാണെന്നും സ്ഥിരീകരിച്ചു. ഉടനെ തന്നെ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതിയാണ് കൊലപാതകം നടത്തിയതെന്നും ഇതിന്റെ  തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ സുബൈര്‍ ഷെയ്ഖ്  മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം നിരവധി കഷ്ണങ്ങളായി വെട്ടി നുറുക്കിയ നിലയിലായിരുന്നു. ഫ്ലാറ്റിന്‍റെ പല ഭാഗങ്ങളില്‍ നിന്നും പൊലീസ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

അമിത അളവില്‍  മരുന്നുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് യുവതി ബോധരഹിതയായതെന്ന് പൊലീസ് പറഞ്ഞു. ഏറെനേരം അബോധാവസ്ഥയിലായിരുന്ന യുവതിയെ ബോധം വീണ്ടെടുത്തിന് ശേഷമാണ് പൊലീസിന് ചോദ്യം ചെയ്യാനായത്. കൊല്ലപ്പെട്ടത് തന്റെ ഭര്‍ത്താവായ മുഹമ്മദ് സൊഹൈല്‍ ആണെന്നാണ് യുവതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്.  എന്നാല്‍ ചോദ്യം ചെയ്യലിനിടെ ഇയാള്‍ തന്റെ ഭര്‍തൃസഹോദരനാണെന്നും പറഞ്ഞു. അതേസമയം, ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്നതായാണ് അയല്‍ക്കാര്‍ പറയുന്നത്.

യുവതിയും വയോധികനും തമ്മില്‍ പലപ്പോഴും പണത്തെച്ചൊല്ലി വഴക്കിട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അയല്‍വാസികളും ഇക്കാര്യം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാള്‍ മുഹമ്മദ് സൊഹൈല്‍ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. പിന്നീട്  നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മറ്റൊരു കുടുംബമുണ്ടെന്നും പൊലീസ് കണ്ടെത്തി. കൊലക്കേസില്‍ അറസ്റ്റ് ചെയ്തിട്ടും യുവതി കൂസലില്ലാതെയാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നതെന്നും ഇത് കണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഞെട്ടിയെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സൊഹൈലിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം കത്തിയും ചുറ്റികയും ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി മാറ്റുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും ചുറ്റികയും യുവതിയുടെ ഫ്ലാറ്റില്‍ നിന്നും പൊലീസ് കണ്ടെത്തി. യുവതിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.  നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം  മുഹമ്മദ് സൊഹൈലിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K