19 November, 2021 11:52:51 PM


കോണ്‍ഗ്രസ്സാണ് യഥാര്‍ത്ഥ ഇടതുപക്ഷം: സിപിഎം തീവ്ര വലതുപക്ഷമായി: പുതിയ ചര്‍ച്ചയ്ക്കു വഴിമരുന്നിട്ട് വി ഡി സതീശന്‍



തിരുവനന്തപുരം: കോണ്‍ഗ്രസ്സാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്നും സിപിഎം തീവ്ര വലതുപക്ഷമായി മാറിയെന്നും വാദിച്ച് പ്രതിപക്ഷ നേതാവ് വി  ഡി സതീശന്‍. സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘ അഭിമുഖത്തിലാണ് പുതിയ രാഷ്ട്രീയ വിവാദത്തിനു കാരണമാകാനിടയുള്ള പരാമര്‍ശങ്ങള്‍. 'കോണ്‍ഗ്രസ് ഒരു സെന്‍ട്രിസ്റ്റ് പാര്‍ട്ടിയൊന്നുമല്ല; വലതുപക്ഷമാണെന്നു പറയാന്‍ ഞാന്‍ സമ്മതിക്കുകയേ ഇല്ല- സതീശന്‍ പറയുന്നു.


വെറുതേ ആളുകള്‍ പറയും, ഇടതുപക്ഷവും വലതുപക്ഷവും എന്ന്. ഞങ്ങള്‍ വലതുപക്ഷമല്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സാണ് ഇടതുപക്ഷം. കേരളത്തില്‍ അത് കുറച്ചുകൂടി ഇടതാണ്. സിപിഎം വലതുപക്ഷ ചായ്‌വിലേക്ക് പോകുന്നു എന്നതാണ് ഞങ്ങള്‍ അവരുമായുള്ള ആശയ പോരാട്ടത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു വിമര്‍ശനം. പല കാര്യങ്ങളും എടുത്താല്‍ അത് മനസ്സിലാകും.


അനുപമ വിഷയം തന്നെ എടുത്താല്‍ ഒരു ഇടതു പുരോഗമന പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടാണോ അവരുടേതെന്നും നിങ്ങളെന്ത് ഇടതുപക്ഷമാണെന്ന് താന്‍ തന്നെ നിയമസഭയില്‍ ചോദിച്ചെന്നും സതീശന്‍ പറയുന്നു. സമുദായ നേതാക്കളുമായുള്ള ബന്ധത്തേക്കുറിച്ചും ഇതുവരെ വിശദീകരിക്കാത്ത സ്വന്തം നിലപാട് സതീശന്‍ വ്യക്തമാക്കുന്നു. ഞങ്ങളുടെ ആളുകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം തരുന്നില്ല എന്ന് ഏതെങ്കിലുമൊരു സമുദായ നേതൃത്വം പറഞ്ഞാല്‍ അതിലൊരു തെറ്റുമില്ല. ഞങ്ങളുടെ ആളുകള്‍ക്ക് അഞ്ച് സീറ്റല്ലേ നിങ്ങള്‍ തരുന്നത്, പത്തു സീറ്റെങ്കിലും തരണ്ടേ. അത്രയും വോട്ടല്ലേ ഞങ്ങള്‍ നിങ്ങള്‍ക്കു ചെയ്യുന്നത് എന്നു ചോദിച്ചേക്കാം. ചിലപ്പോള്‍ അഞ്ച് പത്താക്കാന്‍ പറ്റിയില്ലെങ്കിലും ഏഴെങ്കിലുമാക്കാന്‍ പറ്റിയേക്കും. പക്ഷേ, ആ ഏഴുപേര്‍ ആരായിരിക്കണം, അവര്‍ എവിടെയൊക്കെ മല്‍സരിക്കണം എന്ന വിശദാംശങ്ങളിലേക്ക് അവര്‍ പോവുകയാണെങ്കില്‍പ്പിന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് തുറന്നടിക്കുന്നു. 


മാറ്റം വേണോ വേണ്ടയോ എന്നതായിരുന്നു ചോദ്യമെന്ന് കോണ്‍ഗ്രസിലെ നേതൃമാറ്റത്തേക്കുറിച്ച് അദ്ദേഹം പറയുന്നു. ഗ്രൂപ്പുകളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്, മുമ്പുമുണ്ട്. മാറ്റം വേണോ വേണ്ടയോ എന്ന ചര്‍ച്ച ഗ്രൂപ്പുകളുടെയൊക്കെ അതീതമായിപ്പോയി, ഗ്രൂപ്പുകളുടെയൊക്കെ കൈവിട്ടുപോയി. മാറ്റം വേണം എന്ന ആഗ്രഹത്തിനും തീരുമാനത്തിനും മുന്‍തൂക്കം ലഭിച്ചു. മാറ്റം വേണ്ടെന്നു വാദിച്ചവരുമുണ്ട്. ഇതു മതി എന്നു വാദിച്ചവര്‍. പക്ഷേ, അത് ദുര്‍ബലമായിരുന്നു''.പ്രതിപക്ഷ നേതാവാകാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചു വി ഡി സതീശന്‍ പറയുന്നു.


എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ അടുത്ത തവണ യുഡിഎഫ് വരുന്ന കാലം മാറിയെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും കോണ്‍ഗ്രസിനു ശക്തമായ സംഘടന വേണമെന്നും സതീശന്‍ ഓര്‍മിപ്പിക്കുന്നു. സംഘടനയെ ദുര്‍ബലമാക്കിക്കൊണ്ട് എത്ര വലിയ ആളാണെങ്കിലും അധികാരത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ല. നിയമസഭില്‍ താന്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെയും പിന്നീടു രമേശ് ചെന്നിത്തലയുടെയും അടുത്ത ആളായിരുന്നു. പക്ഷേ, അവരുടെ സ്‌കൂളല്ല തന്റേതെന്നും വി ഡി സതീശന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K