14 June, 2016 10:39:49 AM


'ലിങ്ക്ഡിന്‍' ഇനി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന് സ്വന്തം

ന്യൂയോര്‍ക്ക്: ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമായ 'ലിങ്ക്ഡിന്‍' ഇനി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന് സ്വന്തം. ഏതാണ്ട് 2620 കോടി ഡോളറിനാണ് (1,75,000 കോടി രൂപയ്ക്ക് മുകളില്‍) ചരിത്രത്തിലെ തന്നെ ഈ വമ്പന്‍ ഏറ്റെടുക്കല്‍. ഇതു സംബന്ധിച്ച കരാറില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെയും ലിങ്ക്ഡിന്‍ സിഇഒ ജെഫ് വെയ്നറും ഒപ്പുവെച്ചു. 


ലിങ്ക്ഡിന്‍ ഓഹരി ഒന്നിന് 196 ഡോളര്‍ എന്ന നിരക്കില്‍ 49.5 ശതമാനം പ്രീമിയത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഓഹരി വിപണിയില്‍ ലിങ്ക്ഡിന്റെ ഓഹരികള്‍ കഴിഞ്ഞ വെള്ളിയാഴ്ച ക്ലോസ് ചെയ്ത നിരക്കാണിത്. ഏറ്റെടുക്കല്‍ പ്രക്രിയ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്ന് ഇരു കമ്ബനികളും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഏറ്റെടുക്കലിന് ഇരു കമ്ബനികളുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെ ഏകകണ്ഠമായ അനുമതിയുമുണ്ട്. മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും ലിങ്ക്ഡിന്‍ സ്വതന്ത്ര കമ്ബനിയായി തുടരുമെന്ന് സത്യ നദല്ലെ അറിയിച്ചു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ലിങ്ക്ഡിന്‍, മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടിവിറ്റി, ബിസിനസ് പ്രോസസ് യൂണിറ്റിന്റെ ഭാഗമാകും. ഇന്ത്യക്കാരനായ സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് എത്തിയ ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഇതോടെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളിലും മറ്റും കൂടുതല്‍ ബിസിനസ് നേടാനാകും.

ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമായ ലിങ്ക്ഡിന്‍ 2002 ഡിസംബര്‍ 14നാണ് കാലിഫോര്‍ണിയയില്‍ നിലവില്‍ വരുന്നത്. 40 കോടി പേര്‍ രജിസ്റ്റര്‍ ചെയ്ത ലിങ്ക്ഡിന് 10.6 കോടി സജീവ അംഗങ്ങളുണ്ട്.ലിങ്ക്ഡിനോട് വലിയ ആരാധനയുണ്ടായിരുന്നു തനിക്കെന്നും അതിനെ മൈക്രോസോഫ്റ്റിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച്‌ താന്‍ ഏറെ നാളായി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും സത്യ നദെല്ല മൈക്രോസോഫ്റ്റ് വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ വീഡിയോ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ലിങ്ക്ഡിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ദിവസം എന്നായിരുന്നു ജെഫ് വെയ്നറുടെ പ്രതികരണം. 2011ലാണ് ലിങ്ക്ഡിന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. അന്നുമുതല്‍ ഏറ്റെടുക്കലുമായി മൈക്രോസോഫ്റ്റ് പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K