15 August, 2021 02:54:00 PM


ജെസിയുടെ ഫോണിലേക്ക് വിളിച്ചത് 44 പേർ; 20 പേരെ പൊലീസ് വിളിപ്പിച്ചു



കോട്ടയം: വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത സംഭവത്തിൽ നടപടി ഊർജിതമാക്കി പൊലീസ്. ചങ്ങനാശേരി തെങ്ങണയിൽ താമസിക്കുന്ന ജെസ്സിമോൾ എന്ന വീട്ടമ്മയുടെ നമ്പരിലേക്കാണ് ചിലർ നിരന്തരം വിളിച്ചു ശല്യം ചെയ്തത്. ഇക്കാര്യത്തിൽ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 44 പേർ ജെസിയുടെ ഫോണിലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തി.


24 ഫോൺ നമ്പരുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതിൽ 20 പേരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് വിളിപ്പിക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ കുറേ കാലമായി അർദ്ധരാത്രിയിലെ ഫോൺ വിളികൾ കാരണം സ്വൈര്യം നഷ്ടപ്പെട്ടതായി ജെസി പറയുന്നു. എട്ടു മാസമായി സമാധാനമായി ഉറങ്ങിയിട്ട്. മിക്ക ദിവസങ്ങളിലും രാത്രി 12 മണിക്ക് ശേഷമാണ് കോളുകൾ വരുന്നത്. മക്കളാണ് ഫോണെടുക്കുന്നത്. കേട്ടാൽ അറയ്ക്കുന്ന വൃത്തികേടുകളാണ് വിളിക്കുന്നവർ പറയുന്നതെന്നും ജെസി പറയുന്നു.


ഭർത്താവ് ഉപേക്ഷിച്ചു പോയ ജെസി കഴിഞ്ഞ 22 വർഷത്തോളമായി നാലു മക്കൾക്കൊപ്പം തെങ്ങണയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. നഴ്സായും വീട്ടുജോലി ചെയ്തും ട്യൂഷനെടുത്തുമാണ് ജെസി മക്കളെ വളർത്തിയത്. ചേരമർ സംഘം മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. രണ്ടു ദിവസം മുമ്പാണ് സ്ഥാനം രാജിവെച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K