04 August, 2021 10:16:32 PM


ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരി പുഴയിൽ മരിച്ച നിലയിൽ: സംഭവത്തിൽ ദുരൂഹത



കോട്ടയം: ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇന്നലെ രാത്രി 11.15നാണ് കോട്ടയം കൂരോപ്പട സ്വദേശിയായ  യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂരോപ്പട കിഴക്കേടത്ത് സുകുമാരന്റെ മകളും അയർക്കുന്നം സ്വദേശിയായ സുമേഷിന്റെ ഭാര്യയുമായ സൗമ്യ (39) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് യുവതിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടങ്ങൂരിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അടിമുടി ദുരൂഹത തുടരുകയാണ്.

ഏറ്റുമാനൂരിലെ മാക്സ് വാല്യൂ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ സൗമ്യയെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയത്. പലയിടത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാതെ വന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കിടങ്ങൂർ പമ്പ് ഹൗസിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് സൗമ്യയുടെ സ്കൂട്ടർ കണ്ടെത്തിയതോടെയാണ് പുഴയിലിറങ്ങി പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. തുടർന്ന് ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. ഫയർഫോഴ്സ് ആണ്  സൗമ്യയുടെ മൃതദേഹം  പമ്പ് ഹൗസിന് സമീപം കണ്ടെത്തിയത്. കൈകൾ ചുരിദാർ ഷാൾ കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വാഹനത്തിൽനിന്ന് സൗമ്യ യുടേത് എന്ന് കരുതുന്ന ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തനിക്ക് ഉള്ളതെന്ന് സൗമ്യയുടെതായി കരുതുന്ന കുറിപ്പിൽ പറയുന്നു. ലോണുകൾ ഒക്കെ എടുത്താലും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മറികടക്കാൻ ആകില്ല എന്നാണ്  കുറിപ്പിൽ വ്യക്തമാക്കുന്നത്. ഈ കുറിപ്പ് കേന്ദ്രീകരിച്ച് പൊലീസ്  അന്വേഷണം നടത്തുകയാണ്. വീട്ടിൽ കാര്യമായ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് ബന്ധുക്കൾ നൽകിയിരിക്കുന്ന മൊഴി.  സ്വകാര്യ കമ്പനി ജീവനക്കാരനാണ് ഭർത്താവ് സുമേഷ്. ഒരു മകളുമുണ്ട്. ഇവർക്കൊപ്പം അയർക്കുന്നത്ത് ആണ് സൗമ്യ കുടുംബമായി താമസിച്ചിരുന്നത്.

സൗമ്യയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്. സമീപ ദിവസങ്ങളിലായി സൗമ്യ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആയി 15 ലക്ഷം രൂപയോളം കടം വാങ്ങിയിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക മൊഴി. ഈ തുക എവിടെയാണ് ചെലവഴിച്ചിരിക്കുന്നത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സൗമ്യയുടെ മൊബൈൽ ഫോണിലേക്ക് വന്ന ഫോൺകോളുകളും  സന്ദേശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

രണ്ട് യുവാക്കളുടെ  ഫോൺകോളുകൾ കുടുംബത്തിൽ തർക്കത്തിന് കാരണമായിട്ടുണ്ട് എന്നാണ് ബന്ധുക്കൾ നൽകിയിരിക്കുന്ന മൊഴി. ഇവരുടെ ഇടപെടലുകൾ സൗമ്യയുടെ മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. എന്തിനാണ് ഇത്ര അധികം തുക വാങ്ങിയത് എന്ന കാര്യത്തിൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.

ഏറ്റുമാനൂരിലെ   പണമിടപാട് സ്ഥാപനത്തിൽ നിന്നും വൈകുന്നേരം സൗമ്യ അയർക്കുന്നത്ത് എത്തിയതായി ദൃക്സാക്ഷികൾ ഉണ്ട്. വീടിനു സമീപം എത്തിയ ശേഷമാണ് കിലോമീറ്ററുകൾ ദൂരെയുള്ള കിടങ്ങൂരിലേക്ക് സൗമ്യ പോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അടിമുടി ദുരൂഹത അവശേഷിപ്പിക്കുന്ന സംഭവത്തിൽ ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തത വരുത്താനാണ് ശ്രമമെന്ന് കിടങ്ങൂർ സിഐ ബിജു കെ ആർ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K