25 July, 2021 06:02:27 PM


പതിനേഴു വയസുകാരനെ തല്ലിക്കൊന്ന് ജനനേന്ദ്രിയം വെട്ടിമാറ്റി



പട്‌ന: പതിനേഴു വയസുകാരനെ തല്ലിക്കൊന്ന് ജനനേന്ദ്രിയം വെട്ടിമാറ്റി. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലെ രെപുര രാംപുര്‍ഷാ സ്വദേശിയായ സൗരഭ് കുമാറാണ് കൊല്ലപ്പെട്ടത്. സൗരഭിന്റെ കാമുകിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യപ്രതിയുടെ വീടിന് മുന്നില്‍വെച്ചാണ് 17 കാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ഇതിനിടെ സൗരഭിന്റെ ബന്ധുക്കള്‍ പ്രതിയുടെ വീട് ആക്രമിക്കുകയും ചെയ്തു.


വെള്ളിയാഴ്ച രാത്രിയോടെയാണ് സോര്‍ബാര ഗ്രാമത്തില്‍വെച്ച് സൗരഭ് കുമാറിന് നേരേ ആക്രമണമുണ്ടായത്. കാമുകിയുടെ വീട്ടിലെത്തിയ സൗരഭിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചശേഷം ജനനേന്ദ്രിയം മുറിച്ച് മാറ്റുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സൗരഭിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് സൗരഭിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.


കേസിലെ മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയുടെ വീട് ഇവര്‍ ആക്രമിച്ചു. സൗരഭിന്റെ ശവസംസ്‌കാരവും ഇയാളുടെ വീടിന് മുന്നില്‍വെച്ച് നടത്തി. കൂടുതല്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പ്രണയത്തിന്റെ പേരിലാണ് 17 കാരനെ കൊലപ്പെടുത്തിയതെന്ന് മുസാഫര്‍പുര്‍ (സിറ്റി) പൊലീസ് സൂപ്രണ്ട് രാജേഷ്‌ കുമാര്‍ പറഞ്ഞു. 17 കാരന് മര്‍ദനമേറ്റിട്ടുണ്ടെന്നും ജനനേന്ദ്രിയം വെട്ടിമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

കൊലക്കേസിലെ മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സുശാന്ത് പാണ്ഡെയുടെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരും പിടിയിലായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ വലിയ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K