15 July, 2021 02:46:35 PM


രാജ്യത്ത് ഡ്രോൺ ഉപയോഗത്തിന് പുതുക്കിയ ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ



ന്യൂഡൽഹി: രാജ്യത്ത് ഡ്രോൺ ഉപയോഗത്തിന് പുതുക്കിയ ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ. ഡ്രോൺ ഉപയോഗിക്കുന്നത് സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങളുടെ കരട് സർക്കാർ പുറത്തിറക്കി. അടുത്ത മാസം അഞ്ചാം തീയതി വരെ പൊതുജനങ്ങൾക്ക് ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാം. നേരത്തെ പുറത്തിറക്കിയതിനേക്കാൾ സങ്കീർണതകൾ കുറച്ചുകൊണ്ടാണ് പുതിയ കരടിന് രൂപം നൽകിയിരിക്കുന്നത്. ജമ്മു കശ്മീരലടക്കം ഡ്രോൺ ഭീഷണി ആവർത്തിക്കുമ്പോഴാണ് ഡ്രോൺ ഉപയോഗത്തിനുള്ള പുതിയ കരട് ചട്ടം പുറത്തുവരുന്നത്.

സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടിൽ ഇവയുടെ ലൈസൻസ്, ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങൾ, വിദേശ കമ്പനികൾ പാലിക്കേണ്ട നിയമങ്ങൾ അടക്കം വ്യക്തമാക്കിയിട്ടുണ്ട്. തീരെ ചെറിയ ഡ്രോണുകൾക്കും, ഗവേഷണ ആവശ്യത്തിനുള്ള ഡ്രോൺ ഉപയോഗത്തിനും ലൈസൻ ആവശ്യമില്ലെന്നതാണ് പ്രധാന മാറ്റങ്ങളിൽ ഒന്ന്. എന്നാൽ രണ്ട് കിലോഗ്രാമിന് മുകളിൽ ഭാരമുള്ള ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നിർബന്ധമാണ്. പതിനെട്ട് വയസ് തികഞ്ഞവർക്ക് മാത്രമേ ലൈസൻസ് നൽകുകയുള്ളൂ. പത്ത് വർഷമായിരിക്കും ലൈസൻസ് കാലാവധി.


ഡ്രോൺ പറത്താൻ അനുമതിയുള്ളതും ഇല്ലാത്തതമായ പ്രദേശങ്ങൾ വ്യക്തമാക്കുന്ന ഡിജിറ്റൽ സ്കൈ പ്ലാറ്റ് ഫോം വികസിപ്പിക്കുമെന്നും കരട് മാർഗനിർദേശത്തിൽ പറയുന്നു. യെല്ലോ, ഗ്രീൻ, റെഡ് സോണുകൾ ഈ പ്ലാറ്റ് ഫോമിൽ വ്യക്തമാക്കും. ആഗസ്റ്റ് അഞ്ച് വരെ കരട് നയത്തെ പറ്റി പൊതു ജനത്തിന് അഭിപ്രായം അറിയിക്കാൻ സമയം നൽകിയിട്ടുണ്ട്. കാർഗോ നീക്കത്തിനായി ഡ്രോൺ കോറിഡോറുകൾ നിർമിക്കുമെന്നും കരട് നയത്തിൽ പറയുന്നു. ഡ്രോൺ പ്രൊമോഷൻ കൗൺസിൽ രൂപീകരിക്കും. ലൈസൻസ് അപേക്ഷക്കുള്ള ഫോമുകളുടെ എണ്ണം 25ൽ നിന്ന് ആറാക്കി. ഫീസുകളിലും കുറവ് വരുത്തിയിട്ടുണ്ട്. ഡ്രോൺ ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുല്ള പിഴ ഒരു ലക്ഷമായി കുറച്ചു. എന്നാൽ മറ്റ് നിയമലംഘനങ്ങള്‍ കൂടി ഉണ്ടാകുന്ന പക്ഷം ഇതു ബാധകമല്ലെന്നും കരട് നയത്തിൽ വ്യക്തമാക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K