01 July, 2021 12:38:27 PM


വാടകവീട്ടിലെ ഗുണ്ടാ ആക്രമണം; നടന്നത് പെൺവാണിഭ സംഘങ്ങളുടെ ഏറ്റുമുട്ടൽ



കോട്ടയം: കോട്ടയം നഗരമധ്യത്തിലെ വാടകവീട്ടില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ നടന്ന ഗുണ്ടാ ആക്രമണത്തിന് പിന്നിൽ പെൺവാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ് കണ്ടെത്തി.  ഡിവൈഎസ്പി എം അനിൽകുമാറിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് ഗുണ്ടാ ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നത്. ആക്രമണം നടന്നത് പെൺ വാണിഭ കേന്ദ്രത്തിലാണെന്ന് ഇന്നലെ തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ആക്രമണത്തിനുപിന്നിൽ ഉള്ള കാരണമെന്തെന്ന് ആദ്യഘട്ടത്തിൽ പോലീസിന് വ്യക്തമായിരുന്നില്ല. ഇക്കാര്യത്തിൽ ആണ് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പോലീസ്  നിർണായക കണ്ടെത്തലുകൾ നടത്തിയത്.


മുൻപ് മറ്റൊരു സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി അവിടെ നിന്ന് മാറി പുതിയ സംഘം തുടങ്ങിയതാണ് പകയ്ക്ക് കാരണമായത്. വീട്ടിൽ ഉണ്ടായിരുന്ന നാലുപേരും പെൺവാണിഭ സംഘത്തിലെ നടത്തിപ്പുകാർ ആയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മറ്റൊരു സംഘം വിട്ട് പുതിയ സംഘത്തിലെ നടത്തിപ്പുകാരി തന്നെയായി പെൺകുട്ടി മാറിയതാണ് പകയ്ക്ക് കാരണമായത്. സ്ഥലത്ത് പെൺവാണിഭത്തെ കൂടാതെ  നീല ചിത്ര നിർമ്മാണവും നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ മൊഴിയെടുത്തതിൽ നിന്നാണ് നിർണായക  വിവരങ്ങൾ ലഭിച്ചത്.


സീരിയൽ സിനിമാ രംഗത്ത് സഹനടിമാരായി പ്രവർത്തിച്ചവരും സംഘത്തിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. നടത്തിപ്പുകാരിയായ യുവതിക്കും സിനിമാ മേഖലയുമായി ബന്ധമുണ്ട്. ഇവർക്ക് പൊൻകുന്നത്ത് വലിയ രണ്ടുനില വീട് ഉള്ളതായും പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് ഗർഭനിരോധന ഉറകൾ വൻതോതിൽ കണ്ടതോടെയാണ് അനാശാസ്യകേന്ദ്രം ആണെന്ന് സംശയം ഉയർന്നത്. ക്യാമറയുടെ ട്രൈപ്പോഡ് മാത്രം  സംഭവസ്ഥലത്തുനിന്ന് കിട്ടിയതോടെ ഹണിട്രാപ്പ് എന്ന സംശയവും ഉയർന്നു. ഇക്കാര്യത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്. 


14 അംഗ സംഘമാണ് അക്രമം നടത്തിയതത്രേ. ഇവർക്ക് വിവിധസ്ഥലങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ ഉള്ളതായി ആണ് പോലീസ് എത്തിയിരിക്കുന്ന നിഗമനം. കൂടുതൽ പേരെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. ആക്രമണമുണ്ടായപ്പോൾ രണ്ടു സ്ത്രീകൾ കൂടി സ്ഥലത്തുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.  സ്ഥലത്തെത്തിയ ഗുണ്ടകൾ ആരൊക്കെ എന്നത് സംബന്ധിച്ച് വിവരം ലഭിച്ചതായി  പൊലീസ് അറിയിച്ചു. കേസിൽ പ്രതികളായ പലരും കസ്റ്റഡിയിൽ ഉണ്ടെന്നും സൂചനയുണ്ട്. ഗുരുതരമായി പരിക്കേറ്റിട്ടും പരാതി ഒന്നുമില്ല എന്ന നിലപാടാണ് വെട്ടു കൊണ്ട ഏറ്റുമാനൂർ സ്വദേശികളായ അമീർഖാനും സാൻജോസഫും പൊലീസിന് നൽകിയ ആദ്യ മൊഴി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും ഇവർ മൊഴി നൽകിയിരുന്നു.


യുവതിയുടെ ഫോൺ പരിശോധിച്ചതോടെയാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. നിരവധി പെൺകുട്ടികളുടെ ചിത്രം ഈ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. പലരുമായും നടത്തിയ വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി. സംഭവത്തിൽ ഗുണ്ടകളെ കണ്ടെത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് പോലീസ് സംഘം. വൈകാതെ ഇവരെയെല്ലാം അകത്താകും എന്നാണ്  പോലീസ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K