30 June, 2021 05:29:43 PM


'പത്ത് ദിവസത്തിനകം രാജ്യം വിടണം'; തിരുവഞ്ചൂരിന് വധഭീഷണി മുഴക്കിയവര്‍ ടിപി കേസ് പ്രതികളെന്ന് സംശയം



തിരുവനന്തപുരം: മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ലഭിച്ച ഊമക്കത്തിലെ വിവരങ്ങള്‍ പുറത്ത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിലെ ഭീഷണി. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്‍റെ പ്രതികാരമാണെന്ന് കത്തിൽ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. പിന്നാലെ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി.


എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. ടി പി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. ''ടിപി കേസിലെ പ്രതികളെയാണ് സംശയം. വടക്കൻ ജില്ലകളിലുള്ളവരുടെ ഭാഷയാണ്. വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകണം എന്ന രീതിയിലാണ് എഴുതിയിട്ടുള്ളത്. ടിപി കേസിലെ ഒരാൾ ജാമ്യത്തിലും ഒരാൾ പരോളിലും ഉണ്ട്. സംരക്ഷണം വേണമെന്ന് പറയുന്നില്ല. പക്ഷേ കത്തിന്‍റെ ഉറവിടം കണ്ടെത്തണം.''- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

പരാതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണിക്കു പിന്നില്‍ ടി പി വധക്കേസ് പ്രതികളാണെന്നു സംശയിക്കുന്നുവെന്നും ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ആവശ്യപ്പെട്ടു.

''ടിപി കേസ് പ്രതികൾക്കാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളത്. ജയിലിൽ കിടക്കുന്ന പ്രതികൾ തന്നെയാണ് കത്ത് അയച്ചതെന്ന് വ്യക്തമാണ്. ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഭയമുണ്ട്. ഇപ്പോഴും ജയിലിൽ കിടക്കുന്ന സംഘമാണ് പുറത്തുള്ള ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ഭയപ്പെട്ടത്. ഗൗരവമായി കാണുന്നത്. ''- വി ഡി സതീശനും കെ സുധാകരനും മാധ്യമങ്ങളോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K