19 June, 2021 12:42:29 PM


മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് പൊളിറ്റിക്കൽ ക്രിമിനലിന്‍റെ ഭാഷയിൽ - കെ സുധാകരൻ



കൊച്ചി: പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന വിജയനെ ആണ് ഇന്നലെ കണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് പൊളിറ്റിക്കൽ ക്രിമിനലിന്‍റെ ഭാഷയിലാണെന്നും പിണറായി വിജയന്‍റെ നിലവാരത്തിലേക്ക് തനിക്ക് താഴാനാവില്ലെന്നും അതുകൊണ്ട് തന്നെ അതേ നാണയത്തില്‍ തിരിച്ചടിക്കാനില്ലെന്നും സുധാകരന്‍. ബ്രണ്ണൻ കോളജ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയുകയായിരുന്നു കെ.സുധാകരൻ.


പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറയുന്നു. അക്കാര്യങ്ങൾ ഓർക്കാനോ പറയാനോ ആഗ്രഹിച്ചതല്ലെന്നും 'ഓഫ് ദി റെക്കോർഡ്' ആയി പറഞ്ഞ കാര്യമാണ് മാധ്യമപ്രവർത്തകൻ തന്‍റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതെന്നും കെ.സുധാകരൻ വ്യക്തമാക്കി. ഇത്ര സംസ്‌കാരഹീനമായ പ്രതികരണം ഒരു മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുന്നത് കേരള ചരിത്രത്തിൽ ഇതാദ്യമാണെന്നും സുധാകരൻ പ്രതികരിച്ചു. 


ബ്രണ്ണന്‍ കോളജില്‍ തന്നെ അര്‍ധ നഗ്നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റെന്നും സുധാകരന്‍. മുഖ്യമന്ത്രി ഏതോ ദുഃസ്വപ്‌നം കണ്ടതാണ്. അവ്യക്തമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് ചേരുന്നതല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. ബ്രണ്ണന്‍ കോളജില്‍ തനിക്കൊപ്പമുണ്ടായിരുന്ന നിരവധി പേര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. തന്നെ പഠിപ്പിച്ച അധ്യാപകരുമുണ്ട്. അവരോടൊക്കെ അന്വേഷിച്ചാല്‍ പിണറായി വിജയന്‍ ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാം. അതെല്ലാം ശരിയാണെന്ന് തെളിഞ്ഞാല്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.


മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ സുധാകരന്‍ നിഷേധിച്ചു. കുട്ടികളെ തട്ടികൊണ്ടുപോകാന്‍ താന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്നും ഇത് സംബന്ധിച്ച് എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്നും കെ. സുധാകരന്‍ ചോദിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട് അതേപോലെ മറുപടി പറയാന്‍ കഴിയില്ലെന്നു പറഞ്ഞ സുധാകരന്‍ അഭിമുഖത്തില്‍ വന്നതെല്ലാം താന്‍ പറഞ്ഞ കാര്യമല്ലെന്നും വ്യക്തമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K