14 June, 2021 06:14:32 PM


വധഭീഷണി; അസഹിഷ്ണുത അംഗീകരിക്കാനാവില്ല; രമ്യ ഹരിദാസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി



തിരുവനന്തപുരം: ആലത്തൂരില്‍ തനിക്കു നേരെ വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി രമ്യ ഹരിദാസ് എംപി. ഭരണകൂടം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു. യുഡിഎഫ് എംപിമാരോടൊപ്പം രാജ്ഭവനില്‍ എത്തിയാണ് പരാതി നല്‍കിയത്.


അസഹിഷ്ണുത അംഗീകരിക്കാന്‍ കഴിയില്ലെന്നും നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹരിതകര്‍മ സേന പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

ആലത്തൂരില്‍ കാലു കുത്തിയാല്‍ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന രമ്യ ഹരിദാസ് പറയുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. മണ്ഡലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന രമ്യ ഹരിദാസ് എംപി പോലീസ് സ്റ്റേഷന് സമീപം ഹരിതകര്‍മ സേന പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ഈ സമയം ചില സിപിഎം പ്രവര്‍ത്തകര്‍ തടയാനെത്തി എന്നാണ് രമ്യ ഹരിദാസ് ആരോപിക്കുന്നത്. ഒപ്പം മോശമായ വാക്കുകള്‍ ഉപയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എംപി ആരോപിക്കുന്നു.

മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് നാസര്‍ അടക്കം എട്ടോളം പേരാണ് ഉണ്ടായിരുന്നതെന്നാണ് എംപി പറയുന്നത്. നാസര്‍ അടക്കമുള്ളവരാണ് വധഭീഷണി മുഴക്കിയതെന്നാണ് ആരോപണം. ആലത്തൂര്‍ മണ്ഡലത്തില്‍ ഇനി കാലുകുത്തിയാല്‍ കൊല്ലുമെന്ന് അടക്കുമുള്ള ഭീഷണിയുണ്ടായെന്നാണ് രമ്യ ഹരിദാസ് പറയുന്നത്.


ഹരിത കര്‍മ സേന പ്രവര്‍ത്തകരോട് സംസാരിച്ച് വാഹനത്തിലേക്ക് കയറുന്ന സമയത്ത് നജീബ് എന്നയാള്‍ ഇത് 'പട്ടി ഷോ' കാണിക്കാനുള്ള സ്ഥലമല്ലെന്ന് പറഞ്ഞുവെന്ന് രമ്യ ഹരിദാസ് ആരോപിക്കുന്നു. ഇവിടെ കാല് കുത്തരുതെന്ന് പറഞ്ഞിട്ടില്ലേ എന്നും ഇത് ആലത്തൂരാണെന്നും ഇവിടെ ഇറങ്ങിയാല്‍ തടയുമെന്ന് പറഞ്ഞെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും എത്തി വളരെ മോശമായാണ് സംസാരിച്ചതെന്നും രമ്യ ഹരിദാസ് ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K