09 June, 2021 01:34:10 PM


വിവാഹ ഷോപ്പിംഗിന് പോയ വരനെ തട്ടികൊണ്ടു പോയി; മൂന്ന് പേർ കസ്റ്റഡിയിൽ



പാട്ന:  വിവാഹ ഷോപ്പിംഗിന് പോയ വരനെയും സുഹൃത്തിനെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി. ബിഹാറിലെ ഗയയിലെ മൺപുർ പ്രദേശത്തുവെച്ച് തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. മായാപുർ നിവാസിയായ സൗരബ് കുമാറിനെ ഫത്തേഹ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് തട്ടിക്കൊണ്ട് പോയത്. കുമാറും സുഹൃത്ത് അംജിത് കുമാറും വിവാഹ ഷോപ്പിംഗിനു വേണ്ടി ബൈക്കിലായിരുന്നു പോയിരുന്നത്. മായാപൂർ പ്രദേശത്തു വെച്ച് അര ഡസനോളം വരുന്ന ആളുകളാണ് ഇവരെ തട്ടിക്കൊണ്ട് പോയത്.


5 ലക്ഷം രൂപയായിരുന്നു സൗരബിനെ വിട്ടു നൽകാൻ കുറ്റവാളികൾ ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് അത് രണ്ടര ലക്ഷം രൂപയാക്കി കുറക്കുകയായിരുന്നു. പണമടച്ചില്ലെങ്കിൽ സൗരബിനെ കൊന്നുകളയുമെന്നും കുറ്റവാളികൾ ഭീഷണിപ്പെടുത്തിയിരുന്നു. ജൂൺ 27 നാണ് അദ്ദേഹത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഗയ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. വസീർഗഞ്ച് ഡി എസ് പി, ടെക്നിക്കൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്‌ഥർ, മറ്റു സമീപ പ്രദേശങ്ങളിലെ പോലീസ് ഉദ്യോഗസ്‌ഥർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


സൗരബിനെയും സുഹൃത്തിനെയും സുരക്ഷിതമായി തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമത്തിലായിരുന്നു പോലീസ്. ഓപ്പറേഷന്റെ ഭാഗമായി പോലീസ് പരിസര പ്രദേശങ്ങളിൽ ബാരിക്കേഡ് തീർക്കുകയും നഷ്ട പരിഹാര തുക സ്വീകരിക്കാൻ പൾസർ ബൈക്കിലെത്തിയ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവസാനം പൊലീസ് സൗരബിനെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി. എന്നാൽ കുറ്റവാളികൾ ഇരുവരെയും അടിക്കുകയും മർദിച്ചവശരാക്കുകയും ചെയ്തിട്ടുണ്ട്.


കരു സിംഗ്, റോഷൻ പാസ്വാൻ, ചന്ദൻ കുമാർ എന്നിവരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കരു സിംഗിനെതിരെ നിരവധി പോലീസ് കേസുകൾ നിലനിൽക്കുന്നുണ്ട്. ഗയയിലെ ഡൽഹ, മുഫസിൽ സ്റ്റേഷനുകളിലും, ഔരംഗാബാദിലെ മദൻപുർ സ്റ്റേഷനിലും ഇദ്ദേഹത്തിനെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്. മറ്റു കുറ്റവാളികളുടെ പശ്ചാത്തലങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്. ശേഷിക്കുന്ന കുറ്റവാളികളെ കണ്ടെത്താനുനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. നിരവധി സ്ഥലങ്ങളിൽ അധികൃതർ റെയ്ഡ് നടത്തിയിട്ടുണ്ട്. രണ്ട് മോട്ടോർ സൈക്കിളുകൾ, 3 മൊബൈൽ ഫോണുകൾ ഒരു നാടൻ തോക്ക്, ഉണ്ട എന്നിവയും പോലീസ് കുറ്റവാളികളിൽ നിന്ന് കണ്ടെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K